മല്ലപ്പള്ളി : നൂലുവേലിൽ കടവിലെ തൂക്കുപാലം പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തo. കഴിഞ്ഞ 16 ന് മണിമലയാറ്റിൽ ഉണ്ടായ പ്രളയത്തിൽ ഒലിച്ചു പോയ കോട്ടാങ്ങൽ നൂലുവേലിൽ കടവിലെ തൂക്കുപാലം പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 2015 ൽ ആണ് തൂക്കുപാലം നിർമ്മിച്ചത്. ഒന്നരക്കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്. 2018 ലെ പ്രളയത്തിൽ വലിയ തടി ഒഴുകി വന്നതിനെ തുടർന്ന് തൂക്കുപാലത്തിന്റെ കൈവരികൾക്ക് നാശം സംഭവിച്ചിരുന്നു.
ഈ പ്രളയത്തെ തുടർന്ന് തൂക്കുപാലം പൂർണ്ണമായും തകർന്നതോടെ നൂറു കണക്കിന് ആൾക്കാരുടെ യാത്രാമാർഗ്ഗമാണ് ഇല്ലാതായത്. കോട്ടാങ്ങൽ പഞ്ചായത്തിലെ ഗവ: ആയൂർവേദ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, വെള്ളാവൂരിലെ ഹോമിയോ ആശുപത്രി, ഗവ: എൽ പി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിനും വരുന്നതിനും ഇരു പഞ്ചായത്തുകളിലെയും ആൾക്കാർ ആശ്രയിച്ചിരുന്ന എളുപ്പ മാർഗ്ഗമായിരുന്നു തൂക്കുപാലം.
വെള്ളാവൂരിലെ ഗ്രാമീണ ചന്തയിലെത്തുന്നതിനും തൂക്കുപാലമായിരുന്നു ആശ്രയം. വിവിധ ആവശ്യങ്ങൾക്ക് കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് കോട്ടാങ്ങൽ , വെള്ളാവൂർ പഞ്ചായത്തുകളുടെ പ്രദേശങ്ങളിൽ എത്തിയിരുന്നവരുടെ നീണ്ട വർഷത്തെ കാത്തിരിപ്പിനെടുവിലാണ് തൂക്കുപാലം യാഥാർഥ്യമായത്. പ്രസിദ്ധമായ കോട്ടാങ്ങൽ ദേവി ക്ഷേത്രത്തിലെ പടയണിക്ക് ആയിരങ്ങൾ എത്തുന്നതും ഈ പാലത്തിലൂടെയാണ്. പടയണിക്ക് മുൻപായി തൂക്കുപാലം പുനർ നിർമ്മിക്കാൻ നടപടി ഉണ്ടാകണമെന്ന പ്രദേശ വാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.