ഹോങ്കോങ് : യഥാര്‍ഥ കൊറോണ വൈറസിനെയും ഡെല്‍റ്റ വകഭേദത്തിനെയും അപേക്ഷിച്ച് ഒമിക്രോണ്‍ 70 മടങ്ങ് വേഗത്തില്‍ പടരുമെങ്കിലും ഇത് മൂലമുള്ള രോഗബാധയ്ക്ക് തീവ്രത വളരെ കുറവാകാനാണ് സാധ്യതയെന്ന് പഠനം. ഹോങ്കോങ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ നേരത്തെ ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ നടത്തിയ നിരീക്ഷണങ്ങളെ ശരിവെയ്ക്കുന്നതാണ്. ഒമിക്രോണ്‍ വൈറസ് പിടിപെട്ട് 24 മണിക്കൂറിനുള്ളില്‍ മനുഷ്യരുടെ ശ്വാസകോശ നാളിയുടെ ശാഖകളില്‍ ഒമിക്രോണ്‍ വൈറസ് എത്തുന്നതായി ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ശ്വാസകോശത്തിലെ കോശസംയുക്തങ്ങളില്‍ വൈറസ് പെരുകുന്നത് യഥാര്‍ഥ വൈറസിനേക്കാൾ 10 മടങ്ങ് കുറവ് കാര്യക്ഷമതയോടെയാണ്. ഇതാണ് ഇത് മൂലമുള്ള തീവ്രത കുറവായിരിക്കുമെന്ന അനുമാനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. ഹോങ്കോങ് സര്‍വകലാശാലയിലെ പ്രഫസര്‍ മിഖായേല്‍ ചാന്‍ ചി – വായ് ഗവേഷണത്തിന് നേതൃത്വം നല്‍കി.
ദക്ഷിണാഫ്രിക്കയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത് മൂന്നാഴ്ചകള്‍ക്കുള്ളില്‍ കുറഞ്ഞത് 77 രാജ്യങ്ങളിലേക്കെങ്കിലും ഒമിക്രോണ്‍ വകഭേദം പടര്‍ന്നിട്ടുണ്ട്. പുതിയ വകഭേദത്തിന്‍റെ തീവ്രത കുറവാണെന്ന റിപ്പോര്‍ട്ടുകള്‍ ശാസ്ത്രജ്ഞര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. കൂടുതല്‍ പേരിലേക്ക് തീവ്രത കുറഞ്ഞ തോതില്‍ വൈറസ് പടരുന്നത് മഹാമാരിയെന്ന നിലവിട്ട് പകര്‍ച്ചവ്യാധിയെന്ന നിലയിലേക്ക് കോവിഡിനെ മാറ്റുമെന്ന് ശാസ്ത്രജ്ഞര്‍ കണക്ക് കൂട്ടുന്നു. എന്നാല്‍ ഒമിക്രോണ്‍ രോഗതീവ്രത കുറവാണെന്നത് ജനങ്ങള്‍ക്കിടയില്‍ ജാഗ്രതക്കുറവിന് കാരണമാകരുതെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗം വന്നവര്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് വീണ്ടും അണുബാധയുണ്ടാക്കാന്‍ ഒമിക്രോണിന് സാധിക്കുന്നുണ്ടെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. തീവ്രത കുറവാണെങ്കിലും കൂടുതല്‍ പേരെ കോവിഡ് ബാധിക്കുന്നത് ആശുപത്രികളുടെയും ആരോഗ്യ സംവിധാനത്തിന്റെയും മേൽ സമ്മര്‍ദമേറ്റുകയും മരണനിരക്ക് വർധിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.






























