തിരുവനന്തപുരം : 25 കോടിയുടെ ഓണം ബംമ്പർ ലോട്ടറി ഇതുവരെ വിറ്റഴിച്ചത് 54.50 ലക്ഷം ടിക്കറ്റുകള്‍. അച്ചടിച്ചതിൽ ശേഷിക്കുന്നത് 5 ലക്ഷം ടിക്കറ്റുകള്‍. ഇതുകൂടി വിറ്റുപോകുന്നതോടെ 60 ലക്ഷത്തിനടുത്ത് വിൽപന എത്താനാണ് സാധ്യതയെന്ന് അധികൃതര്‍. ഇനിയും ടിക്കറ്റുകൾ അച്ചടിക്കണോ എന്ന് ഇന്നു വൈകിട്ട് തീരുമാനിക്കും. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബംമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 18നാണ്. 500 രൂപയാണ് ടിക്കറ്റ് വില.
54.50 ലക്ഷം ടിക്കറ്റുകൾ വിറ്റപ്പോൾ 272.50 കോടി രൂപയാണ് സര്‍ക്കാരിലേക്കെത്തുന്നത്. ഈ തുക മുഴുവൻ സർക്കാരിനു ലഭിക്കില്ല. ഏജൻസി കമ്മിഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമാണ് സർക്കാരിന് ലഭിക്കുക.
ഓണം ബംമ്പറിന്റെ ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്ക് ലഭിക്കും.