പന്തളം : അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ തിമിംഗല ഛർദ്ദിയുമായി (ആംബർ ഗ്രീസ്) രണ്ടുപേര്‍ പന്തളം പോലീസിന്റെ പിടിയിലായി. പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയിൽ പന്തളം പോലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കൊല്ലം ഓടനാവട്ടം മുട്ടറ രാജീവ് ഭവനില്‍ രാജീവ് (39), കൊട്ടാരക്കര നെടുവത്തൂര്‍ കുറുമ്പാലൂര്‍ മുകളുവിള വീട്ടില്‍ സോമന്‍ (48) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പന്തളം ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ സജീഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ യു.വി വിഷ്ണു, എ.എസ്.ഐ വിജയകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ എസ്.അന്‍വര്‍ഷാ, സിജു, ഡാൻസാഫ് അംഗങ്ങളായ സുജിത്, മിഥുൻ ജോസ്, ഷഫീക്ക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജില്ലയിൽ ആംബർ ഗ്രീസിന്റെ അനധികൃത കച്ചവടം നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലയില്‍ പോലീസ് നടത്തി വന്ന വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ എത്തിയ ഇവരോട് പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അമിത വേഗതയില്‍ ഓടിച്ച് പോവുകയായിരുന്നു. പോലീസിന്റെ കയ്യില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പോലീസ് പിന്‍തുടരുകയും അതിസാഹസികമായി പിടികൂടുകയുമായിരുന്നു.
സംഭവത്തില്‍ പ്രതിയായ രാജീവ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷദ്വീപില്‍ നിന്നാണ് തിമിംഗല ഛർദ്ദി വാങ്ങിയതെന്നും ഇത് ഉയര്‍ന്ന വിലയ്ക്ക് തിരുവല്ലയില്‍ വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു എന്നും പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. തുടര്‍ നടപടികള്‍ക്കായി പ്രതികളെയും പോലീസ് പിടിച്ചെടുത്ത തിമിംഗല ഛർദ്ദിയും കോന്നി വനം ഡിവിഷന്‍ ഓഫീസിന് കൈമാറി. തിമിംഗല ഛർദ്ദിയുമായി ബന്ധപ്പെട്ട കേസ് വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ വനം വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.






























