കുട്ടനാട് : കൈനകരിയിൽ ആറുപങ്ക്, പരുത്തിവളവ് പാടശേഖരങ്ങളിൽ ഞായറാഴ്ചയോടെ മടകുത്തൽ പൂർത്തിയാകും. ആറുപങ്കിൽ 20 മീറ്റർ നീളത്തിലാണ് മട വീണത്. 25 മീറ്റർ നീളത്തിൽ മടകുത്തൽ പുരോഗമിക്കുന്നുണ്ട്. ഇവിടെ കുറ്റിയടിച്ച് ചെറ്റ വെക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച പൂർത്തിയായി. മൂന്നുദിവസം മട ഉറയ്ക്കാൻ സമയം നൽകും. തുടർന്ന് പമ്പിങ് തുടങ്ങാനാണ് പാടശേഖരസമിതിയുടെ തീരുമാനം. 50 കുതിരശക്തിയുള്ള നാലു മോട്ടോർ എട്ടുദിവസം തുടർച്ചയായി പ്രവർത്തിപ്പിച്ചാൽ കുറേ പ്രദേശത്തെ വെള്ളം വറ്റും.
പലസ്ഥലത്തും രണ്ടാംകൃഷി തുടങ്ങിയെങ്കിലും പല പടശേഖരങ്ങളിലും ചിങ്ങം ഒന്നിനാണ് വിതയ്ക്കാറ്. മടകുത്തൽ പൂർത്തിയായി വെള്ളം വറ്റിക്കഴിഞ്ഞാൽ ആറുപങ്കിലും പരുത്തിവളവിലും രണ്ടാം കൃഷി ഇറക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനുശേഷം യോഗം കൂടി കാര്യങ്ങൾ തീരുമാനിക്കും എന്നാണ് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നത്. കൃഷിക്ക് ഒരുക്കി വിതയ്ക്കാൻ തുടങ്ങവേയാണ് പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി ജനജീവിതം ദുരിതത്തിലായത്.





























