അടൂര്‍: നഗരസഭ 20ാം വാര്‍ഡില്‍ മത്സരിക്കുന്നത് മുന്‍ വൈസ് ചെയര്‍മാനും രണ്ട് മുൻ കൗണ്‍സിലര്‍മാരും. കഴിഞ്ഞതവണ വനിത വാര്‍ഡായിരുന്ന ഇവിടെ കോണ്‍ഗ്രസിലെ എം. മുംതാസായിരുന്നു വിജയി. ഇത്തവണ ജനറല്‍ വാര്‍ഡായിട്ടും മുംതാസ് പിന്മാറിയില്ല. വിജയം ഉറപ്പാക്കി മുംതാസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങി.
2010-15ല്‍ കൗണ്‍സിലറായിരുന്ന സി.പി.എമ്മിലെ അഡ്വ. എസ്. ഷാജഹാന്‍ ചില വിവാദങ്ങളില്‍പ്പെട്ടതിനെ തുടർന്ന് 2015ല്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഇത്തവണ ഇവിടെ ഷാജഹാനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. പ്രഥമ നഗരസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗില്‍നിന്ന് വിജയിച്ച് വൈസ് ചെയര്‍മാനായ മുഹമ്മദാലി പാറക്കല്‍ പത്തുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍നിന്ന് മാറിയിരുന്നു. അടൂര്‍ ഖുര്‍ആന്‍ സ്റ്റഡി സൻെറര്‍ ഡയറക്ടറും അന്നസ്വര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറിയുമായ ഇദ്ദേഹം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായാണ് ജനവിധി തേടുന്നത്. ബി.ജെ.പിക്ക് സ്ഥാനാർഥിയില്ല.