റാന്നി : നീണ്ട കാത്തിരിപ്പിനൊടുവിൽ ഇട്ടിയപ്പാറയിലെ ബയോഗ്യാസ് പ്ലാന്റുകളുടെ നിർമാണം അവസാന ഘട്ടത്തില്‍. ജൈവ മാലിന്യ സംസ്കരണത്തിനുള്ള കൂടുതൽ സംവിധാനമാണ് ഇതുവഴി സാധ്യമാകുന്നത്. ശുചിത്വമിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇട്ടിയപ്പാറ ചന്തയിലും ബസ് സ്റ്റാൻഡിനോടു ചേർന്നും ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടത്. 2013ൽ ആണ് നിർമ്മാണം ആരംഭിച്ചത്.
5 വർഷത്തിലധികമായി നിർമ്മാണം മുടങ്ങി കിടക്കുകയായിരുന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കും മുൻപ് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് ശുചിത്വമിഷനുമായി ബന്ധപ്പെട്ട് പണികൾ പൂർത്തിയാക്കുന്നതിന് സംവിധാനം ഒരുക്കുകയായിരുന്നു. മേൽക്കൂരകൾ പണിതു. ഇനി സിമന്റ് പൂശി മോടിയാക്കണം. അതിനു ശേഷം പ്രയോജനപ്പെടുത്താം.
ജൈവ മാലിന്യങ്ങൾ സംസ്കരിച്ചു വളമാക്കുന്നതിന് തുമ്പൂർമൂഴി മാതൃകാ യൂണിറ്റുകൾ ഇട്ടിയപ്പാറ ചന്തയിലും ബസ് സ്റ്റാൻഡിനു സമീപവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് 500 കിലോ ജൈവ മാലിന്യം സംസ്കരിക്കാവുന്ന പ്ലാന്റുകൾ ഒരുങ്ങുന്നത്.ഇവയിൽ ഉൽപ്പാദിപ്പിക്കുന്ന വാതകം ഉപയോഗിച്ച് ബസ് സ്റ്റാൻഡിലും ചന്തയിലും വിളക്കുകൾ പ്രകാശിപ്പിക്കാനാകും .