ന്യൂഡല്‍ഹി : പെഗാസസ് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിവയ്ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റീസുമാരായ എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഇതിനിടെ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലുകളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സാങ്കേതിക സമിതി ഇടക്കാല റിപ്പോര്‍ട്ട് സുപ്രീം കോടതിയ്ക്ക് കൈമാറി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നാണ് മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്.
ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് സുപ്രിംകോടതിക്ക് കൈമാറിയത്. മുദ്രവെച്ച കവറിലാണ് ഇടക്കാല റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സമിതി കോടതിയോട് തേടിയതായാണ് സൂചന.രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, സിദ്ധാര്‍ഥ് വരദരാജന്‍, എന്നിവരുള്‍പ്പെടെ ഒരു ഡസണില്‍ അധികം പേരുടെ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയത്.
ഇടക്കാല റിപ്പോര്‍ട്ടിന് ഒപ്പമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സമിതി കോടതിയോട് തേടിയിരിക്കുന്നത്. ഏഴ് പരിഗണന വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തുന്നത്. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ, ആരുടേയൊക്കെ ഫോണുകള്‍ ചോര്‍ത്തി, പെഗാസസ് ഉപയോഗിച്ച് വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്ര സംസ്ഥാന ഏജന്‍സികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഏത് നിയമം പാലിച്ചാണ് ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചുണ്ടെങ്കില്‍ അത് നിയമവിധേയമാണോ തുടങ്ങിയ വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്.






























