പത്തനംതിട്ട : സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും പെരിങ്ങര പഞ്ചായത്ത് മുന്‍ അംഗവുമായ പി.ബി സന്ദീപ് കുമാറിന്റേത്(-33) ആസൂത്രിത കൊലപാതകമാണെന്ന് വിലയിരുത്തല്‍. അഞ്ചംഗം സംഘം രാത്രി ഏഴു മണി മുതല്‍ ആയുധവുമായി സന്ദീപിനെ തെരഞ്ഞു നടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. സന്ദീപും സുഹൃത്തുക്കളും പതിവായി ചെന്നിരിക്കാറുള്ള ചാത്തങ്കരിയിലെ കടയില്‍ രാത്രി ഏഴരയോടെ രണ്ടു ബൈക്കുകളിലായി അഞ്ചു പേര്‍ സന്ദീപിനെ അന്വേഷിച്ച് ചെന്നിരുന്നുവെന്നാണ് വിവരം.
വന്നിട്ടില്ലെന്ന് കടയുടമയുടെ മകന്‍ പറഞ്ഞപ്പോള്‍ സംഘം ഭീഷണിപ്പെടുത്തിയതായും പറയുന്നു. സന്ദീപിനെ കാണാതെ വന്നപ്പോള്‍ ഇവര്‍ മടങ്ങി പോകുകയായിരുന്നു. മേപ്രാലിലെ കലുങ്കില്‍ സുഹൃത്തുമൊത്ത് ഇരുന്ന് സംസാരിക്കുമ്പോഴാണ് അഞ്ചംഗ സംഘം ബൈക്കിലെത്തി ആക്രമിക്കുന്നത്. സുഹൃത്ത് ഓടിരക്ഷപ്പെട്ടു. സന്ദീപിനെ സമീപത്തെ ചാലിലേക്ക് തള്ളിയിട്ട സംഘം വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്.
സന്ദീപിൻ്റെ കൊലപാതകം വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്തയാണെന്ന് സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് ആൻ്റണി പറഞ്ഞു. വൈകീട്ട് അഞ്ച് മണി വരെ പാർട്ടി സമ്മേളനങ്ങളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സന്ദീപ് ഏരിയ കമ്മിറ്റി ഓഫീസിലുണ്ടായിരുന്നു. ആക്രമത്തിൽ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ഇതൊരു ആസൂത്രിതമായ കൊലപാതകമാണ് എന്നാണ് സംശയിക്കുന്നത്. നിരവധി തവണ സന്ദീപിന് കുത്തേറ്റിട്ടുണ്ട്. തിരുവല്ല മേഖലയിൽ പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
വളരെ ജനകീയനായ അദ്ദേഹത്തെ ഐക്യകണ്ഠേനയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുത്തത്. അദ്ദേഹം താമസിക്കുന്ന മേഖല നേരത്തെ ബിജെപി- ആർഎസ്എസ് സ്വാധീന മേഖലയായിരുന്നു. എന്നാൽ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിൽ പാർട്ടി അവിടെ ശക്തിപ്പെട്ടിരുന്നു. മുൻകാലങ്ങളിൽ അവിടെ ചെറിയ രാഷ്ട്രീയ സംഘർഷങ്ങൾ നിലനിന്നിരുന്നു എന്നാൽ സമീപകാലത്തൊന്നും അവിടെ ഒരു തരത്തിലുള്ള സംഘർഷങ്ങളും ഉണ്ടായതായി അറിയില്ലെന്നും ഫ്രാൻസിസ് ആൻ്റണി പറഞ്ഞു.































