തിരുവല്ല : സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സി.പി.എം ഹര്‍ത്താല്‍. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കുമാറി(32)നെയാണ് കുത്തിക്കൊന്നത്. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ ആക്രമിച്ചതെന്നാണ് വിവരം.
ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരിച്ചു. കൊലപാതകo നടത്തിയത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വിഷ്ണു. ആര്‍എസ്‌എസിന് വേണ്ടി നടത്തിയ നിരവധി ആക്രമണക്കേസുകളിലെ പ്രതിയായ വിഷ്ണു അടുത്തിടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അക്രമിസംഘത്തിലെ മറ്റു ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വച്ചാണ് സന്ദീപിനെ ആര്‍എസ്‌എസ് സംഘം വെട്ടിക്കൊന്നത്. കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ആര്‍എസ്‌എസ് സംഘം സന്ദീപിനെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്.
ബൈക്കിലെത്തിയ ആര്‍എസ്‌എസ് സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍എസ്‌എസ് സംഘം സ്ഥലത്ത് നിന്ന് മടങ്ങിയത്. സന്ദീപിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.































