കോന്നി : ഓണക്കച്ചവടം കാത്തിരിക്കുന്ന വ്യാപാരികള്‍ക്ക് തിരിച്ചടിയായി കോന്നിയിലെ റോഡുപണി. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം കോന്നിയില്‍ ഒച്ചിഴയും പോലെയാണ്. ഇത് ഓണക്കാലത്ത് കോന്നിയിലെ വ്യാപാരികളെ സാരമായി ബാധിക്കും. കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള കോന്നി റീച്ചിൽ കോന്നി നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നത്.
നഗരമധ്യത്തിൽ റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ മഴ കൂടി പെയ്തതോടെ റോഡിൽ ചെളിയും വെള്ളവും നിറഞ്ഞു. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആരും കയറാത്ത അവസ്ഥയായി. ഇത് ഓണക്കാലത്തെ കച്ചവടത്തെ സാരമായി ബാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. വാഹനം പാര്‍ക്കുചെയ്യുവാനും എങ്ങും അവസരമില്ല. എവിടെ നോക്കിയാലും റോഡ് പൊളിച്ചിട്ടിരിക്കുകയാണ്.
കോന്നി നഗരത്തിലെ റോഡ് നിർമ്മാണം മന്ദഗതിയിലാണ് ഇപ്പോഴും നീങ്ങുന്നത്. മാരൂർ പാലം, കോന്നി സെൻട്രൽ ജംഗ്ഷൻ, ചൈനമുക്ക് എന്നിവിടങ്ങളിൽ കലുങ്കുകൾ പൊളിച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. അതിനാൽ വലിയ ബുദ്ധിമുട്ടാണ് ഇതുവഴിയുള്ള യാത്ര. ഓടകൾ ഉയർത്തി നിർമ്മിച്ചിരിക്കുന്നതിനാൽ പ്രായമായവരും കുട്ടികൾക്കും അടക്കം വ്യാപാര സ്ഥാപങ്ങളിലേക്ക് കടക്കുവാൻ സാധിക്കുന്നില്ല. ഇതും കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്.
മിക്ക വ്യാപാര സ്ഥാപനങ്ങളുടെയും മുൻഭാഗം ചെളിക്കുണ്ടായി മാറിയിരിക്കുകയാണ്. നഗരത്തിലെ പല ഇട റോഡുകളും അടച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. വിഷയത്തിൽ ജന പ്രതിനിധികളുടെ അടക്കം യോഗം അടിക്കടി ചേരുന്നതല്ലാതെ റോഡുപണിയില്‍ പുരോഗതിയൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കോന്നി സെൻട്രൽ ജംഗ്ഷനിൽ നീക്കം ചെയ്യാനുള്ള കടകൾ ഇനിയും പൊളിച്ച് നീക്കിയിട്ടില്ല. ഓടയുടെ നിർമ്മാണ പ്രവർത്തങ്ങളും പാതി വഴിയിൽ മുടങ്ങിയിട്ടുണ്ട്.































