പത്തനംതിട്ട : പോക്സോ കേസിലെ പ്രതിക്ക് 35 വർഷം തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പന്തളം കീരുകുഴി തകര മലങ്കുറ്റിയിൽ രാമന്റെ മകൻ നകുലനെയാണ് വിവിധ വകുപ്പുകളിലായി 35 വർഷം പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. അതിവേഗ കോടതി ജഡ്ജി എസ് ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത്. 2019 ൽ പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എസ്. സനൂജ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ പോലീസ് ഇൻസ്പെക്ടർ എസ് നൂ അമാനാണ് അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു. പോക്സോ നിയമത്തിലെ 5( m), (n),6 വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവും 50, 000 രൂപ പിഴയും, 9(l), (m), (n), 10 പ്രകാരം 15 വർഷം തടവും 30000 രൂപ പിഴയും ചേർത്ത് ആകെ 35 വർഷം തടവും 80000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 16 മാസം തടവ്കൂടി അനുഭവിക്കണം. പിഴത്തുകയിൽ 50000 രൂപ ഇരയ്ക്ക് നൽകണം. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കറ്റ് കിരൺ രാജ് ഹാജരായി.





























