പാലക്കാട് : മുതലമട മൂച്ചങ്കുണ്ട് മൊണ്ടിപതി കോളനിയിലെ ആദിവാസി വിദ്യാര്‍ഥിനിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവായ കൗമാരക്കാരനെ പോലീസ് പിടികൂടി. പ്രണയം നടിച്ച് ലൈംഗികപീഡനം നടത്തിയ ശേഷം പ്രായപൂര്‍ത്തിയാകാത്തയാള്‍ കൊലപാതകം നടത്തുകയായിരുന്നു എന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു. ആധാര്‍രേഖകളനുസരിച്ച് 18 വയസ്സുതികയാന്‍ രണ്ടുമാസംമാത്രം ശേഷിക്കുന്നയാളാണ് പിടിയിലായതെന്നും അദ്ദേഹം വ്യക്തമാക്കി .
കഴിഞ്ഞ ബുധനാഴ്ച രാത്രിമുതല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണ്മാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ശനിയാഴ്ചയാണ് വീട്ടില്‍നിന്ന് 250 മീറ്ററകലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം .
പോലീസ് പിടികൂടിയ വ്യക്തിയുമായി നടത്തിയ തെളിവെടുപ്പിനിടെ ഇതേ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയനിലയില്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും കണ്ടെത്തി. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ കിണറ്റിലെ വെള്ളം വറ്റിച്ചാണ് വസ്ത്രങ്ങള്‍ കണ്ടെത്തിയത് . ബുധനാഴ്ച പെണ്‍കുട്ടിയെ ബന്ധുവീട്ടിലാക്കിയ ശേഷം അമ്മയുള്‍പ്പെടെയുള്ളവര്‍ സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നു. പിന്നീട് തിരികെവന്നപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്തിയത് . കുട്ടിയെ കാണ്മാനില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച കൊല്ലങ്കോട് പോലീസില്‍ പരാതിയും നല്‍കി. ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൗമാരക്കാനുള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഞായറാഴ്ച തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളം ശ്വാസകോശത്തിലും മറ്റും കയറിയതാണ് മരണകാരണമെന്ന് തെളിഞ്ഞു . പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു .