കൊച്ചി : പാലാരിവട്ടത്തെ വിദ്വേഷ പ്രസംഗത്തിൽ കേസിൽ ഒളിവിൽ കഴിയുന്ന പി.സി ജോർജജിനായി കൊച്ചി പോലീസ് അന്വേഷണം തുടരുന്നു. ഗണ്‍മാനിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ തേടി. പി.സി ജോർജ് എവിടെ എന്ന കാര്യത്തിൽ കൊച്ചി പോലീസിന് ഇപ്പോഴും വ്യക്തതയില്ല. ഇന്നലെ പി.സി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പോലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.ജോർജിന്റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും വിവരങ്ങൾ കിട്ടിയിട്ടില്ല. വീട്ടിലെ സിസിടിവി പോലീസ് പരിശോധിച്ചിരുന്നു.
എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ശ്രമം തുടങ്ങിയത്. മുൻജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പി.സി ജോര്‍ജ്ജ് ഒളിവിൽ പോയത്. എറണാകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരമടക്കം പി.സി ജോര്‍ജ്ജ് പോകാൻ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തെരച്ചില്‍ തുടരുകയാണ്. ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ പി.സി ജോർജ് നാളെ ഹൈക്കോടതിയെ സമീപിക്കും.
വെണ്ണല പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും കേസിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാകും അറിയിക്കുക. മതിവിദ്വേഷം വളർത്തുന്ന രീതിയിലും പൊതു സൗഹാർദം തകർക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പോലീസ് രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നുമുളള പ്രോസിക്യൂഷൻ വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയത്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പി.സി ജോർജിന്റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി.സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂർവ്വമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.