ഇടുക്കി : വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ശേഷം കെട്ടിത്തൂക്കിയ കേസിലെ ആദ്യ ഘട്ട വിചാരണ പൂർത്തിയായി. രണ്ടാം ഘട്ട വിചാരണ ഈ മാസം 30 ന് തുടങ്ങും. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ഫിലിപ്പ് തോമസ് മുൻപാകെയാണ് വിചാരണ നടക്കുന്നത്. കഴിഞ്ഞ ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സമീപവാസിയായ അർജുനാണ് കേസിലെ പ്രതി.
ഒൻപതാം തീയതിയാണ് കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങിയത്. ഏഴു ദിവസം കൊണ്ട് ഒൻപതു പേരുടെ വിചാരണയാണ് പൂർത്തിയായത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും അടക്കമുളളവരാണിത്. പ്രധാന സാക്ഷകളായതിനാൽ ക്രോസ് വിസ്താരമടക്കമുള്ളതിന് സമയം കൂടുതൽ വേണ്ടി വന്നതിനാലാണ് കൂടുതൽ പേരെ വിസ്തരിക്കാൻ കഴിയാതെ വന്നത്. 62 പേരെയാണ് കേസിൽ സാക്ഷികളാക്കിയിരിക്കുന്നത്. 30 ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ നാലു പേർക്കാണ് ആദ്യം സമൻസ് അയക്കുക.
ഇനിയുള്ള സാക്ഷികളുടെ വിസ്താരം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷ. അഡ്വക്കേറ്റ് സുനിൽ മഹേശ്വരൻ പിള്ളയെയാണ് കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. പ്രതിയക്കെതിരെ പട്ടിക വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ പുനപരിശോധന ഹർജി സമർപ്പിച്ചിട്ടുണ്ട്. ആദ്യം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പെൺകുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ പ്രതി ലൈംഗീകമായി ചൂഷണം ചെയ്തിരുന്നെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.