നെയ്യാറ്റിൻകര: കവളാകുളത്ത് ഒരു വയസ്സുകാരൻ ഇഹാൻ മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്തു വരികയാണ്. കുഞ്ഞിന്റെ മരണം സാധാരണ നിലയിലുള്ളതല്ലെന്ന സൂചനകളാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകുന്നത്. വയറ്റിലെ ക്ഷതം: കുഞ്ഞിന്റെ വയറ്റിൽ ആന്തരികമായി ക്ഷതമേറ്റിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ വ്യക്തതയില്ല. ഈ ക്ഷതത്തെത്തുടർന്നുണ്ടായ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇഹാന്റെ കയ്യിൽ മൂന്നാഴ്ചയോളം പഴക്കമുള്ള ഒരു പൊട്ടൽ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു പരിക്കിനെക്കുറിച്ച് തങ്ങൾ അറിഞ്ഞില്ലെന്നാണ് മാതാപിതാക്കൾ പോലീസിന് നൽകിയ മൊഴി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാതാപിതാക്കളായ ഷിജിനെയും കൃഷ്ണപ്രിയയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കുഞ്ഞിന് മുൻപുണ്ടായ പരിക്കുകളെക്കുറിച്ച് അറിവില്ലെന്ന് മാതാപിതാക്കൾ ആവർത്തിക്കുന്നത് പോലീസിനെ സംശയത്തിലാക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ഷിജിൻ വാങ്ങിക്കൊണ്ടുവന്ന ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും വായിൽ നിന്ന് നുരയും പതയും വന്നതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കുഴഞ്ഞുവീണ ഇഹാനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.





























