തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി കാരണം ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവെയ്ക്കുമെന്ന് കെഎസ് ഇ ബി. ഊർജ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ അച്ചടക്ക നടപടികൾ നിർത്തിവെയ്ക്കുന്നതായി കെഎസ് ഇ ബി അറിയിച്ചു. ഇതിനിടെ സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി ലഭ്യതയിലെ താത്കാലിക കുറവ് പരിഹരിച്ചു. മൂന്നാം തീയതി മുതൽ അരുണാചൽ പ്രദേശിൽ നിന്ന് വൈദ്യുതി ലഭിക്കും.
പവർ എക്സ്ചേഞ്ചിൽ നിന്ന് യൂണിറ്റിന് 17 രൂപ നിരക്കിൽ 100 എം വി വൈദ്യുതി വാങ്ങാനും ധാരണയായി. ഉപഭോക്താക്കൾ ആറ് മുതൽ പതിനൊന്ന് വരെ വൈദ്യുതി കുറച്ച് ഉപയോഗിക്കാനും കെഎസ്ഇബി അഭ്യർത്ഥിച്ചു. കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിന്‍റെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാരിന്‍റെയും കെഎസ്ഇബിയുടെയും നീക്കം.