ന്യൂഡല്‍ഹി : രാഷ്ട്രീയത്തിലെ തന്റെ അടുത്ത നീക്കം എന്താണെന്ന കാര്യത്തിൽ ഇനിയും സസ്‍പെൻസ് അവസാനിപ്പിച്ചിട്ടില്ല തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തിങ്കളാഴ്ച രാവിലെ പ്രശാന്ത് കിഷോറിന്റെ ട്വിറ്റർ ഹാൻഡ്‍ലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെ ചുറ്റിപ്പറ്റിയാണ് പുതിയ അഭ്യൂഹങ്ങൾ. പുനരുജ്ജീവനത്തിനായി കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്ച നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ നീക്കം. ബിഹാറില്‍ നിന്ന് തുടങ്ങുന്നുവെന്നാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ രാഷ്ട്രീയ പാര്‍ട്ടിയെന്ന് കരുതുന്ന ജന്‍ സുരാജിന്റെ പ്രഖ്യാനം നടത്തികൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
യഥാർഥ പ്രശ്‌നങ്ങൾ മനസിലാക്കാൻ താൻ യഥാർഥ യജമാനന്മാരായ ജനങ്ങളിലേക്ക് തിരിയുമെന്നാണ് പ്രശാന്തിന്റെ ട്വീറ്റ്. തന്റെ അന്വേഷണം ബിഹാറിൽ നിന്ന് ആരംഭിക്കുമെന്നും അദ്ദേഹം എഴുതി. ‘ജന്‍സുരാജ് ‘ എന്നത് പുതിയ രാഷ്ട്രീയ പാര്‍ട്ടിയാണോ മറ്റേതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നീക്കമാണോ എന്നതില്‍ വ്യക്തയില്ല. പുതിയ സംഘടനയുടെ ഭാവി തീരുമാനങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ബിഹാറിലെ ചില നേതാക്കളും അദ്ദേഹത്തിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ നേരത്തെ അദ്ദേഹം നിതീഷ് കുമാറിനൊപ്പം പ്രവര്‍ത്തിച്ച് ജെഡിയു നേതൃത്വത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇത് അധികകാലം നീണ്ടുനിന്നില്ല.