പത്തനംതിട്ട : ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലും താങ്ങുമായി പ്രവർത്തിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനഃരധിവാസത്തിനും പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ യാതൊരു പദ്ധതികളും പ്രഖ്യാപിക്കാതെ കേന്ദ്ര സർക്കാർ പ്രവാസികളെ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. കോവിഡ് സാഹചര്യം, ആഗോള സാമ്പത്തിക മാന്ദ്യം, ഗൾഫ് രാജ്യങ്ങളിലെ നിതാഖത്ത് എന്നിവ മൂലം പതിനായിരക്കണക്കിന് പ്രവാസികൾ വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങി എത്തിയിരിക്കുകയാണ്. ഇവർക്ക് മറ്റ് വിഭാഗങ്ങൾക്ക് നല്കുന്നതു പോലെ നിരുപാധിക പെൻഷൻ, തൊഴിൽ, സംരംഭങ്ങൾക്ക് ധനകാര്യ വായ്പ, ഭവന പദ്ധതി എന്നിവക്ക് ബജറ്റിൽ തുക വക കൊള്ളിച്ച് പ്രത്യേക പുന:രധിവാസ പാക്കേജ് പ്രഖ്യാപിക്കാതിരിക്കുന്നത് കടുത്ത അനീതിയും വഞ്ചനയും ആണെന്ന് പ്രവാസി കോൺഗ്രസ് കുറ്റപ്പെടുത്തി.
കോവിഡ് അനുബന്ധ രോഗങ്ങൾ എന്നിവ മൂലം വിദേശത്തും നാട്ടിലും മരിച്ച പ്രവാസികളുടെ കണക്കെടുപ്പ് നടത്തി ദുരിതത്തിലായ കുടുംബങ്ങൾക്ക് മതിയായ സാമ്പത്തിക സഹായവും അവകാശികൾക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രവാസികളോടുള്ള അവഗണനക്കെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് കേരളത്തിൽ നിന്നുള്ള ജന പ്രതിനിധികളോട് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പട്ടു. പ്രവാസി പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ ബജറ്റ് ചർച്ചയിൽ പരിഹരിക്കുവാനും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുവാനും തയ്യാറായില്ലെങ്കിൽ മറ്റ് പ്രവാസി സംഘടനകളുമായി യോജിച്ച് ശക്തമായ സമര പരിപാടികൾക്ക് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.






























