പുനലൂർ : അഞ്ചൽ ഉത്ര വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഭർത്താവ് സൂരജ് എസ്. കുമാറിനെ സ്ത്രീ പീഡനക്കേസിൽ പുനലൂർ കോടതിയിൽ ഹാജരാക്കി. ഉത്ര വധവുമായി ബന്ധപ്പെട്ട് സൂരജിനെതിരെ ക്രൈംബ്രാഞ്ച് ചാർജ് ചെയ്ത് പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസിലാണ് ഹാജരാക്കിയത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഉത്രയെ ഉപദ്രവിക്കൽ അടക്കം കുറ്റങ്ങളാണ് ചാർജ് ചെയ്തിട്ടുള്ളത്.
ഡിസംബർ ഒന്നിന് കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായി ഹാജരാകാൻ കോടതി ഉത്തരവിട്ടു. പത്ത് മിനിറ്റിനുശേഷം കോടതിയിൽനിന്ന് സൂരജിനെ മടക്കി സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് പ്രത്യേക സുരക്ഷാ സന്നാഹങ്ങളോടെ രാവിലെ 11നാണ് കോടതിയിൽ എത്തിച്ചത്. മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന കേസിൽ 17 വർഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ കഴിഞ്ഞ ഒക്ടോബർ 13ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചതിനെതുടർന്നാണ് സൂരജ് സെൻട്രൽ ജയിലിൽ കഴിയുന്നത്.