കോഴഞ്ചേരി : അയിരൂർ പുതിയകാവ് ദേവീക്ഷേത്ര കുളിക്കടവ് ഉപയോഗശൂന്യമായ നിലയിലാണ്. ശബരിമല തീർഥാടകർക്കായി മുന്നൊരുക്കം നടത്തുമെന്ന ദേവസ്വം ബോർഡിന്‍റെ വാക്കുകളിൽ അയിരൂർ പുതിയകാവ് ക്ഷേത്രമില്ലെന്നതാണ് ക്ഷേത്രത്തിന്‍റെ കുളിക്കടവ് സൂചിപ്പിക്കുന്നത്. പമ്പാനദിയിൽ ക്ഷേത്രത്തിന് തെക്കുവശത്തായി പണിതിട്ടുള്ള കുളിക്കടവ് ശബരിമല തീർഥാടകരുൾെപ്പടെ ഭക്തജനങ്ങൾ ഉപയോഗിക്കുന്നതാണ്.
തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ പ്രധാന ഇടത്താവളമാണ് അയിരൂർ പുതിയകാവ്. പരമ്പരാഗതമായി കാൽനടയായി നടന്നുപോകുന്നതുൾെപ്പടെ ശബരിമല തീർഥാടകർ എത്തിച്ചേരുന്ന ഈ ക്ഷേത്രസങ്കേതം ശബരിമല ഇടത്താവളമായി ദേവസ്വം ബോർഡും അംഗീകരിച്ച് സൗകര്യമൊരുക്കിയിട്ടുള്ളതാണ്. പക്ഷെ തീർഥാടനകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കുമ്പോഴും കുളിക്കടവ് വൃത്തിയാക്കാൻ ഇതുവരെ നടപടിയായിട്ടില്ല.
തീർഥാടന അവലോകന യോഗത്തിൽ കുളിക്കടവ് വൃത്തിയാക്കുന്ന ജോലി മേജർ ഇറിഗേഷൻ വകുപ്പ് പൂർത്തിയാക്കുമെന്നുറപ്പ് നൽകിയിരുന്നു. കുളിക്കടവ് വൃത്തിയാക്കുകയും പടവുകളിൽ വെളിച്ചം കിട്ടാൻ വഴിവിളക്ക് സ്ഥാപിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെങ്കിലും ഒരു മുന്നൊരുക്കവും ഈ ക്ഷേത്ര പരിസരത്ത് തുടങ്ങിയിട്ടില്ല. തീർഥാടകർക്ക് ഉപയോഗിക്കാവുന്ന പള്ളിയോടക്കടവും വൃത്തിയാക്കേണ്ടതാവശ്യമാണ്. ചെളിയും കാടുകളും നിറഞ്ഞ ക്ഷേത്രക്കടവ് തീർഥാടനകാലം തുടങ്ങുംമുമ്പേ അടിയന്തരമായി വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
ക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് നദിയിൽനിന്ന് വാരിയ പുറ്റ് ഇട്ടിരിക്കുന്നതുമൂലം വാഹനങ്ങൾ പാർക്ക് ചെയ്യാനും സംവിധാനമില്ലാത്ത അവസ്ഥയാണ്. കുളിക്കടവും ക്ഷേത്രപരിസരവും വൃത്തിയാക്കാൻ അടിയന്തര നടപടി വേണമെന്ന് പഞ്ചായത്തംഗവും ക്ഷേത്ര ഉപദേശക സമതി വൈസ് പ്രസിഡന്റുമായ എം.പി.സോമശേഖരൻ നായർ ആവശ്യപ്പെട്ടു.































