ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇ. ഡി രാഹുലിനെ ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി അംഗീകരിച്ചില്ല. രണ്ടാം ദിവസം 10 മണിക്കൂറിലേറെ ആണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഒന്നാം ദിവസം ഏഴുമണിക്കൂറും ചോദ്യം ചെയ്തിരുന്നു.
ഓഹരി വാങ്ങുന്നതിനായി കൊല്‍ക്കത്തയിലുള്ള സ്വകാര്യ കമ്പിനി യങ് ഇന്ത്യക്ക് വായ്പ നല്‍കിയത് നിയമപരമായിട്ടാണെന്നാണ് രാഹുല്‍ ഇ.ഡിക്ക് നല്‍കിയിരിക്കുന്ന മൊഴി. സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുല്‍ ഇഡിക്ക് മൊഴി നല്‍കി. എ.ഐ.സി.സി ആസ്ഥാനത്ത് ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലും എ.ഐ.സി.സി ആസ്ഥാനത്ത് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായിരുന്നു. പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിക്കുകയും എ.ഐ.സി.സി ആസ്ഥാനത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാഹുലിനെ അനുഗമിച്ച രണ്‍ദീപ് സുര്‍ജേവാല, കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളെ വലിച്ചിഴച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ ആസ്തി രാഹുല്‍ ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ സ്വന്തമാക്കിയത് വെറും 50 ലക്ഷം രൂപയ്ക്കാണെന്ന് സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയിലാണ് ഇ.ഡി അന്വേഷണം. പാര്‍ട്ടി സ്ഥാപനത്തിന് നല്‍കിയ ഗ്രാന്‍ഡ് എന്ന കോണ്‍ഗ്രസിന്റെ അവകാശവാദം മറികടക്കാന്‍ ഈ 2000 കോടി രൂപയുടെ കണക്കുകള്‍ ഇ.ഡിക്ക് കണ്ടെത്തിയേ മതിയാകൂ. അതുകൊണ്ടുതന്നെ ഓഹരി കൈമാറ്റം നടന്ന കാലയളവില്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാവും ഇ.ഡിയുടെ ചോദ്യംചെയ്യല്‍.