റാന്നി : തരിശ് സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷിഭൂമി ആക്കാന്‍ പദ്ധതിയുമായി റാന്നി- അങ്ങാടി ഗ്രാമ പഞ്ചായത്ത്. കൃഷിഭവന്‍റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏക്കർ കണക്കിന് ഭൂമിയാണ് പഞ്ചായത്തിന്‍റെ വിവധ വാർഡുകളിലായി തരിശായി കിടന്നിരുന്നത്. 12ഏക്കറോളം സ്ഥലത്താണ് ഇപ്പോള്‍ പുതുതായി കൃഷി ആരംഭിച്ചത്.
ഇനിയും 14 ഏക്കറോളം സ്ഥലത്ത് കൂടി വനിതകളുടെ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കൃഷി ആരംഭിക്കാൻ നടപടിയും തുടങ്ങി. ആദ്യം ആരംഭിച്ച 12 ഏക്കറിലെ കൃഷികൾക്കായി പഞ്ചായത്തിലെ തൊഴിൽ ഉറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി 7395 തൊഴിൽ ദിനങ്ങളും അനുവദിച്ചിട്ടുള്ളതായി പ്രസിഡന്‍റ് ബിന്ദു റെജിയും വൈസ് പ്രസിഡന്‍റ് പി.എസ്.സതീഷ് കുമാറും പറഞ്ഞു.
2.33 കോടി രൂപയുടെ എസ്റ്റിമേറ്റിനും തൊഴിൽ ഉറപ്പ് പദ്ധതിയിൽ അംഗീകാരം ലഭിച്ചു കഴിഞ്ഞു. 138 തൊഴിലാളികൾക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക. 25 ഏക്കറോളം കൃഷി ആരംഭിക്കുമ്പോൾ 250 തൊഴിലാളികൾക്ക് അതിന്‍റെ പ്രയോജനം ലഭിക്കും. ഇവർക്കായി പുതിയ പച്ചക്കറി തൈകളും വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി.എസ്.സതീഷ് കുമാറിന്‍റെ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ബിച്ചു ആഡ്രൂസ്, എലനിയാമ്മ ഷാജി, ജെവിൻ കെ. വിത്സൺ, ജലജ രാജേന്ദ്രൻ , ഷൈനി മാത്യൂസ് എന്നിവർ പ്രസംഗിച്ചു.