റാന്നി : പഴവങ്ങാടിക്കര സര്‍വ്വീസ് സഹകരണ ബാങ്കിലെ മൂന്ന് ഒഴിവുകളില്‍ ലക്ഷങ്ങള്‍ വാങ്ങി അനധികൃത നിയമനം നടത്താന്‍ നീക്കമെന്നാരോപണം. വന്‍ തുക വാങ്ങി ചോദ്യ പേപ്പര്‍ നേരത്തെ നല്‍കി അഭിമുഖ പരീക്ഷ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ഈ മാസം 29ന് നടക്കുന്ന മൂന്ന് ഒഴിവുകളിലേയ്ക്കുള്ള ഇന്‍റര്‍വ്യൂവില്‍ ഒരാളില്‍ നിന്നും 20 ലക്ഷം രൂപ വീതം വാങ്ങാനാണ് ധാരണയായതെന്ന് പറയുന്നു. ജോലി നല്‍കുന്ന മൂന്നു പേരില്‍ രണ്ടു പേര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരാണ്.
ഒരു പ്യൂണ്‍ തസ്തികയും രണ്ടു സെയില്‍സ്മാന്‍ തസ്തികയുമാണ് വില്‍പ്പനയ്ക്കു വെച്ചത്. മുക്കാലുമണ്‍, ഐത്തല സ്വദേശികളേയും മറ്റൊരാളേയും ഇത്തരത്തില്‍ നിയമിക്കാനാണ് ശ്രമം. ഇതില്‍ ഒരാള്‍ ഇതേ സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരനുമാണ്. പണം വീതം വെക്കുന്നതിലെ തര്‍ക്കവും നിലവിലെ ഭരണസമിതിയംഗത്തിന്റെ മകനു വേണ്ടി ആവശ്യമുന്നയിച്ചിട്ട് ജോലി നല്‍കാന്‍ തയ്യാറാകാതിരുന്നതുമാണ് രഹസ്യ നീക്കങ്ങള്‍ പുറത്താകാന്‍ കാരണം. മകന്റെ ജോലിക്കു വേണ്ടി ഭരണസമിതി അംഗത്വം രാജി വെക്കാന്‍ തയ്യാറായ ആളിനോട് അടുത്ത ഒഴിവു നല്‍കാമെന്ന് ഇതിനിടെ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലൂടെ സമ്മതിപ്പിച്ചതായിട്ടാണ് വിവരം. ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഇവര്‍ പത്തിമടക്കി.
ചിലര്‍ മാത്രം അറിഞ്ഞ് തയ്യാറാക്കിയ പദ്ധതി പുറത്തായതോടെ കൂടുതല്‍ പേര്‍ക്ക് തുക വീതം വെച്ച് പ്രശ്നം ഒതുക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി നേതൃത്വം. സംഭവം പുറത്തു വന്നതോടെ കൂടുതല്‍ നേതാക്കള്‍ ജില്ലാ, സംസ്ഥാന നേതാക്കളുടെ പിന്തുണയോടെ തങ്ങളുടെ മക്കള്‍ക്കു വേണ്ടിയും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിക്കു വേണ്ടി കഷ്ട്ടപ്പെടുകയും എന്നാല്‍ അവസരം വന്നപ്പോള്‍ തള്ളിപ്പറയുകയും ചെയ്യുന്ന ഭരണ സമതിയുടെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വന്‍ പ്രതിക്ഷേധമാണ് ഉയരുന്നത്. ചിലര്‍ ഡി.സി.സി നേതൃത്വത്തിന് പരാതി നല്‍കിയതായും സൂചനയുണ്ട്.