ടെഹ്റാൻ : ഇറാനില്‍ തുടരുന്ന യുദ്ധം പാകിസ്താനെ കടുത്ത സാമ്പത്തിക-ഊര്‍ജ പ്രതിസന്ധിയിലാക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യം സ്തംഭിക്കാതിരിക്കാന്‍ ‘സ്മാര്‍ട്ട് ലോക്ക്ഡൗണ്‍’ ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികളിലേക്ക് പാക് സർക്കാർ നീങ്ങിയേക്കും. കോവിഡ് കാലത്തിന് ശേഷം രാജ്യം വീണ്ടും നിയന്ത്രണങ്ങളിലേക്ക് പോകുന്നത് ജനങ്ങളെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരത്തിൽ തന്നെ വാരാന്ത്യ ലോക്ക്ഡൗണ്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
കോവിഡ് കാലത്ത് കണ്ടതുപോലെ രാജ്യം മുഴുവനായി അടച്ചിടുന്ന രീതിയാവില്ല ഇത്. മറിച്ച് ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി തിരഞ്ഞെടുത്ത മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണിത്. ഇറാന്‍ യുദ്ധം മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെയും എല്‍.എന്‍.ജി യുടെയും വരവ് നിലച്ചതാണ് പാകിസ്താനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയർന്നതും തിരിച്ചടിയായി.





























