തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്. തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം സർക്കാർ നൽകാത്തതിനാൽ ആണ് കുട്ടികൾക്കുള്ള പോഷകാഹാര വിതരണവും മുടങ്ങുന്നത്. പദ്ധതി വിഹിതത്തിന്റെ ആദ്യ ഗഡുവായ 3000 കോടി രൂപയും, അറ്റകുറ്റപ്പണികൾക്കായി നൽകേണ്ട 1348.56 കോടി രൂപയുടെ ആദ്യ ഗഡുവും യുഡിഎഫ് സർക്കാർ ഇതുവരെ നൽകിയിട്ടില്ല.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്ന വേളയിൽ കുട്ടികളുടെ ആഹാര വിതരണം തടസ്സപ്പെടാതിരിക്കാൻ ഏപ്രിൽ 23-ന് മുൻ എൽഡിഎഫ് സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ പുതിയ സർക്കാർ വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ഫണ്ട് അനുവദിക്കാത്തതിനാൽ പദ്ധതിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ഈ പദ്ധതിയുടെ ഭൂരിഭാഗം ചിലവും തദ്ദേശസ്ഥാപനങ്ങളാണ് വഹിക്കുന്നത്; കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ചെറിയ തുകയാകട്ടെ കൃത്യമായി ലഭിക്കാറുമില്ല. അങ്കണവാടികളിലെ ‘അനൂപൂരക പോഷകാഹാര പദ്ധതി’ക്കായി തദ്ദേശസ്ഥാപനങ്ങൾ പ്രതിവർഷം ഏകദേശം 500 കോടി രൂപയാണ് വകയിരുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതിനായി 454.57 കോടി രൂപയും, കെട്ടിട നിർമ്മാണം, അറ്റകുറ്റപ്പണികൾ, കളിപ്പാട്ടങ്ങൾ എന്നിവയ്ക്കായി 247.38 കോടി രൂപയും ചിലവഴിച്ചു.
കേരളത്തിലെ 32,000 അങ്കണവാടികളിലായി കുട്ടികൾക്ക് മൂന്ന് നേരം പോഷകസമൃദ്ധമായ ആഹാരമാണ് നൽകിവരുന്നത്. രാവിലെ റാഗി കുറുക്ക്, കൊഴുക്കട്ട, ന്യൂട്രി ലഡു എന്നിവയും ഉച്ചയ്ക്ക് ചോറ്, കഞ്ഞി, മുട്ടബിരിയാണി എന്നിവയിൽ ഏതെങ്കിലുമോ വൈകുന്നേരം ഉപ്പുമാവ്, പായസം എന്നിവയോ ആണ് നൽകിയിരുന്നത്. കൂടാതെ ആഴ്ചയിൽ മൂന്ന് ദിവസം മുട്ടയും പാലും, മൂന്ന് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ന്യൂട്രിമിക്സ് പൊടിയും വിതരണം ചെയ്യുന്നുണ്ട്.






























