റാന്നി : മലയോര മേഖലയിലും പമ്പാനദിയുടെ തീരവാസികളെയും ആശങ്കയിലാഴ്ത്തി വീണ്ടും മണ്ണിടിച്ചിലും ഉരുൾപൊട്ടലും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലി മേഖലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മൂലക്കയം, പളളിപ്പടി, വളയത്ത് പടി മേഖയിലാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം കയറിയത്. ആളപായമുണ്ടായിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. എഴുകുമണ്ണ് വനമേഖലയില്‍ ആകാം ഉരുള്‍പൊട്ടിയതെന്നാണ് സംശയം.
ശബരിമല വനമേഖലയോട് അടുത്ത കിടക്കുന്ന പ്രദേശമാണിത്. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലേക്ക് ദുരന്ത നിവാരണ സേനയുടെ ഒരു സംഘം പോയിട്ടുള്ളതായാണ് വിവരം. പ്രദേശത്ത് വലിയ തോതിലുള്ള നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ റോഡുകളും ഇടിഞ്ഞ് പോയിട്ടുണ്ട്. വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
ഉരുൾപൊട്ടലിൽ ഓട്ടോറിക്ഷയും, ബൈക്കുകളും ഒഴുകി പോയതായാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ശക്തമായി ഒഴുകിയെത്തിയ വെള്ളത്തോടൊപ്പമുള്ള കല്ലും മണ്ണും ചേർന്ന മഴവെള്ളപാച്ചിലാണ് വാഹനങ്ങൾ ഒഴുക്കി കൊണ്ടു പോകാൻ ഇടയാക്കിയത്. മൂലക്കയം വടക്കേത്ത് റജിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് ഒഴുകി പോയത്. ജില്ലയുടെ മലയോര മേഖലകളില്‍ കാറ്റും മഴയും തുടരുകയാണ്. വരും ദിവസങ്ങളിലും കോട്ടയത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. അപകട സാധ്യതയുള്ള മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു.
സമീപവാസികളായ റെജി കുന്നുംപുറം, ജോമോൻ കണ്ണന്താനം, തങ്കച്ചൻ മധുരംകിഴി എന്നിവർക്കാണ് വീട്ടുപകരണങ്ങൾ അടക്കം നഷ്ടം നേരിട്ടത്. വട്ടപ്പാറയിൽ പാർട്ടി യോഗം നടന്ന മേമുറിയിൽ അരവിന്ദാക്ഷൻ്റ വീടിനു മുന്നിലേക്ക് മണ്ണിടിച്ചിലിൽ വെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ശക്തമായ ഇടിയോടു കൂടിയ മഴക്ക് ശേഷം കാലാവസ്ഥയിൽ മാറ്റം ഉണ്ടായെങ്കിലും വീണ്ടും അത്യാഹിതം സംഭവിക്കാമോയെന്ന ഭയാശങ്കയിലാണ് പ്രദേശവാസികള്‍.