ദേവികുളം : തനിക്കെതിരായ നടപടിക്ക് കാരണമായ സിപിഎം അന്വേഷണ കമ്മിഷന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. ദേവികുളത്ത് ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കിയത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നു. ജാതി നോക്കി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് സിപിഐ എം നേതൃത്വമാണെന്നും എസ്.രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. പെട്ടിമുടി ദുരന്തസമയത്ത് മുഴുവന്‍ സമയവും താന്‍ അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോള്‍ എത്താതിരുന്നത് മനപ്പൂര്‍വമല്ല. അന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും രാജേന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ നിര്‍ത്തുകയാണ്. ഇപ്പോള്‍ എട്ട് മാസമായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ എസ്.രാജേന്ദ്രനെ ഒരുവര്‍ഷത്തേക്കാണ് സിപിഎം സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് രാജേന്ദ്രന്റെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രന്‍ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്നെന്നും പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ജാതി പറഞ്ഞ് വോട്ട് ഭിന്നിപ്പിച്ചു. വ്യാജപ്രചാരണങ്ങള്‍ നടത്തി. മുഖ്യമന്ത്രി പെട്ടിമുടിയിലെത്തിയപ്പോള്‍ മനപ്പൂര്‍വ്വം വിട്ടുനിന്നു തുടങ്ങിയ ആരോപണങ്ങളാണ് രാജേന്ദ്രനെതിരെ നടപടിക്ക് വഴിവെച്ചത്





























