കൊച്ചി : സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
സംസ്ഥാന എന്‍ജിഒ അസോസിയേഷനും എൻജിഒ സംഘവുമാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ശമ്പളം ഭരണഘടന നല്‍കുന്ന അവകാശമാണെന്നും അതിനാല്‍ ഓര്‍ഡിനന്‍സിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ തടയാനാകില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി രണ്ട് മാസത്തെ സ്റ്റേ പ്രഖ്യാപിച്ചിരുന്നു. ഈ ഇടക്കാല വിധിക്കെതിരെ അപ്പീല്‍ പോയാല്‍ നടപടി വൈകും എന്ന് മനസിലാക്കിയാണ് സംസ്ഥാനം തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതോടെ ഇത് നിയമമാവുകയും ചെയ്തു.