പാലക്കാട് : സ്വാതന്ത്ര്യസമരചരിത്രത്തിൽ പേരുവരാത്തവരെ കണ്ടെത്തി രേഖയാക്കാൻ തയ്യാറെടുത്ത് സംഘപരിവാർ സംഘടനകൾ. വിവിധ സമരങ്ങളിൽ പങ്കെടുത്ത് മരിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് പട്ടികതയ്യാറാക്കി ചരിത്രത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. വിദ്യാർഥിസംഘടനയായ എ.ബി.വി.പി യ്ക്കാണ് ചുമതല. കേരളം ഉൾപ്പെടെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും വിവരശേഖരണം നടത്തി സംസ്ഥാന-ദേശീയ തലങ്ങളിലാണ് പുസ്തകം തയ്യാറാക്കുക.
ഇതിനായി മുഴുവൻ ഗ്രാമങ്ങളിലും സഞ്ചരിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെക്കുറിച്ച് പ്രദേശവാസികളിൽനിന്നും വിവിധ സ്ഥാപനങ്ങളിൽനിന്നും വിവരങ്ങൾ തേടും. പ്രദേശിക പ്രസിദ്ധീകരണങ്ങൾ, പഴയ പുസ്തകങ്ങൾ, മ്യൂസിയങ്ങളിൽനിന്ന് കിട്ടാൻ സാധ്യതയുള്ള പഴയ നോട്ടീസുകൾ, രേഖകൾ എന്നിവ വിവരശേഖരണത്തിന് ഉപാധികളാക്കും. എ.ബി.വി.പി യുടെ നഗര, താലൂക്ക് സമിതികളുടെ നേതൃത്വത്തിലായിരിക്കും പ്രദേശികതല വിവരശേഖരണം നടത്തുക.
ഡിസംബറിൽ നടക്കുന്ന എ.ബി.വി.പി യുടെ ദേശീയ സമ്മേളനത്തിൽ പുസ്തകം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മാപ്പിള കലാപം ഉൾപ്പെടെയുള്ള ചരിത്രസമരത്തോടും സ്വാതന്ത്ര്യസമര പട്ടികയോടുമുള്ള സംഘപരിവാർ സംഘടനകളുടെ അതൃപ്തിയാണ് നീക്കത്തിനുപിന്നിലെന്നാണ് സൂചന. ആദ്യകാല ചരിത്രപുസ്തകങ്ങളിൽ പലരുടെയും പേരുകൾ വിട്ടുപോയിട്ടുണ്ടെന്നും പലപ്പോഴും ചരിത്രത്തെ വളച്ചൊടിച്ചെന്നുമാണ് സംഘപരിവാർ സംഘടനകൾ വാദിക്കുന്നത്.