ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ജയിലിലടച്ച മലയാളി വൈദികനെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. വീട്ടിൽ പള്ളിയുണ്ടാക്കി അവിടേക്ക് ആളുകളെ വിളിച്ച് വരുത്തി മതപരിവർത്തനം നടത്തി ഇതിൽ പ്രതിഷേധിച്ച് പുറത്തുനിന്നെത്തിയവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു, പ്രദേശത്ത് സമാധാനം തകർക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിലെ ഗുരുതര ആരോപണങ്ങൾ. ബിഎൻഎസിന് ഒപ്പം നിർബന്ധിത പരിവർത്തനത്തിന് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്താണ് കേസ്.
തിരുവനന്തപുരം സ്വദേശി ആൽബിൻ നിലവിൽ കാൺപൂർ ദെഹാത് ജയിലിലാണ്. കഴിഞ്ഞ 13നാണ് കാൺപൂരിനടുത്ത് ഘാട്ടംപൂരിൽ ബജ്രംഗദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് ആൽബിനെയും കുടുംബത്തെയും കസ്റ്റഡിയിൽ എടുത്തത്. ഭാര്യയെയും കുട്ടികളെയും പിന്നീട് കസ്റ്റഡിയിൽ നിന്ന് വിട്ടിരുന്നു. നേരത്തെ മതപരിവർത്തത്തനം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം ആൽബിനെ വിട്ടയച്ചതാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തെങ്കിലും എഫ്‌ഐആർ അടക്കം രേഖപ്പെടുത്താതെ അന്യായമായി തടവിൽ വെച്ചുവെന്നും രാത്രി വൈകി കോടതിയിൽ ഹാജരാക്കിയതിനാൽ ജാമ്യത്തിന് ശ്രമിക്കാൻ കഴിഞ്ഞില്ലെന്നും സഹപ്രവർത്തകർ പറഞ്ഞിരുന്നു.





























