തിരുവനന്തപുരം : കെ ടി ജലീലിന് മുഖ്യമന്ത്രി പിണറായി വിജയൻ അനർഹമായ സംരക്ഷണം കൊടുക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാഫി പറമ്പിൽ. ഇപി ജയരാജൻ അടക്കം രാജി വെപ്പോൾ ഉണ്ടായിരുന്ന ധാർമികത ഇപ്പോൾ എവിടെപ്പോയിയെന്നും അദ്ദേഹം ചോദിച്ചു. കെ ടി ജലീലിന് നൽകുന്നത് രാഷ്ട്രീയ സംരക്ഷണമല്ലെന്നും ഷാഫി പറമ്പിൽ. ഒന്നുകിൽ മുഖ്യമന്ത്രിക്ക് കേസിൽ തുല്യമായ പങ്കാളിത്തമുണ്ട്, അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് ഭയമാണെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
ബന്ധു നിയമന വിവാദത്തിൽ മന്ത്രി ഇ പി ജയരാജന്റെ രാജി യശസ്സുയർത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ധാർമികത എവിടെപോയിയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. ഇ പി ജയരാജൻ, തോമസ് ചാണ്ടി, എ കെ ശശീന്ദ്രൻ എന്നിവർക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ജലീലിനുള്ളതെന്ന് ഷാഫിയുടെ ചോദ്യം. നിയമ സംവിധാനങ്ങളെ മറികടന്നാണ് കിലോ കണക്കിന് വരുന്ന പാഴ്‌സൽ കെ ടി ജലീൽ കൈപ്പറ്റിയത്. ഇത് എന്തിനാണെന്നും ഷാഫി ചോദിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ബിജെപിയും ഇതിനിടയിൽ കള്ളക്കളി നടത്തുന്നുണ്ട്. തെളിവുകൾ ഉണ്ടായിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെന്നും ഷാഫി പറമ്പിൽ.