ചെങ്ങന്നൂര്‍ : ചെങ്ങന്നൂർ നഗരസഭാംഗങ്ങൾക്ക് അശ്ലീല പരാമര്‍ശങ്ങളടങ്ങിയ ഊമക്കത്തുകള്‍ ലഭിച്ച സംഭവത്തില്‍ ഭരണകക്ഷിയായ യു.ഡി.എഫിന്റെ കൗൺസിലറിനും ബിജെപി-ബിഎംഎസ് നേതാക്കള്‍ക്കും എതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. ചെങ്ങന്നൂർ നഗരസഭ യുഡിഎഫ് കൗൺസിലർ ബി.ശരത് ചന്ദ്രന്‍ (36), ബി.ജെ.പി മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കീഴ്ച്ചേരിമേല്‍ കല്ലൂരേത്ത് ജയകുമാർ (51), ബി.എം.എസ് ചെങ്ങന്നൂര്‍ മേഘലാ പ്രസിഡന്റ് കരിപ്പാലിൽ എം.ജി ജയകൃഷ്ണൻ (മധു 45) എന്നിവർക്കെതിരെയാണ് ചെങ്ങന്നൂർ പോലീസ് കേസ്സെടുത്തത്.
ഏതാനും ദിവസങ്ങല്‍ക്കുമുന്‍പ് ചെങ്ങന്നൂരിലെ നഗരസഭ കൗൺസിലര്‍മാര്‍ക്ക് അശ്ലീല ഭാഷയിലുള്ള ഊമക്കത്ത് തപാല്‍ വഴി ലഭിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും ജനമധ്യത്തില്‍ അവഹേളിക്കുകയും ചെയുന്ന തരത്തിലുള്ള കത്താണ് വനിത കൗൺസിലര്‍മാര്‍ക്ക് ഉള്‍പ്പടെ കിട്ടിയത്. വനിത നഗരസഭാംഗം നഗരസഭ സെക്രട്ടറി എസ്.നാരായണനും ചെങ്ങന്നൂര്‍ പോലീസിലും പരാതി നൽകി. കൂടാതെ ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ പ്ലാപ്പള്ളില്‍ ദീപ്തി ശ്രീകുമാര്‍, പനമൂട്ടില്‍ ജയലക്ഷ്മി എന്നിവർ കഴിഞ്ഞ ബുധനാഴ്‌ച്ച അപരാജിത നോഡല്‍ ഓഫീസര്‍ നിശാന്തിനി ഐ.പി.എസ്, ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ആർ ജോസ് എന്നിവർക്കും പരാതികള്‍ നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂർ നഗരസഭ ഓഫീസിലും തപാൽ വകുപ്പിലും സിഐ ജോസ് മാത്യുവിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നഗരസഭാംഗങ്ങളില്‍ രണ്ട് യുഡിഎഫ് അംഗങ്ങൾക്ക് മാത്രം ഊമക്കത്ത് ലഭിക്കഞ്ഞതാണ് കേസിന് വഴിത്തിരുവയത്. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് കത്തുകള്‍ അയച്ചിരിക്കുന്നതെന്ന് തപാൽ വകുപ്പില്‍ നിന്ന് വെക്തമായി. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കത്തയച്ച കൗൺസിലറെ തിരിച്ചറിയുകയും കൈയ്യക്ഷര പരിശോധന നടത്തുകയും ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയുമെന്ന് പോലീസ് പറഞ്ഞു.