തിരുവനന്തപുരം : നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയവും അനാവശ്യവുമാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ജോസഫ് സി മാത്യു. വരേണ്യവര്‍ഗത്തിനുവേണ്ടി മാത്രമുള്ള പദ്ധതിയാണിത്. ഇത്തരത്തിലുള്ള പദ്ധതികള്‍ കണ്ടുപഠിക്കാന്‍ വേണ്ടിയാണ് ചീഫ് സെക്രട്ടറി വി.പി ജോയിയെ ഗുജറാത്തിലേക്ക് അയച്ചതെന്നും അദ്ദേഹം പരിഹസിച്ചു. സില്‍വര്‍ ലൈനിന്റെ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ മൂവ്മെന്റ് ഫോര്‍ പീപ്പിള്‍സ് ഫ്രണ്ട്‌ലി ഡെവലപ്മെന്റ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം കെ.കെ രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ പോയതുപോലെയാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയുടെ കാമ്പയിന്‍ മെറ്റീരിയല്‍ എന്ന തരത്തിലുള്ള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം.
യു.എസ് പ്രസിഡന്റായിരിക്കെ ട്രംപ് ഗുജറാത്തിലെത്തിയപ്പോള്‍ ചേരികളെ ഒളിപ്പിക്കാന്‍ നിര്‍മിച്ച ഒരു മതില്‍ അവിടെയുണ്ട്. അതുകൂടി കണ്ടിട്ടുവേണം ചീഫ് സെക്രട്ടറി മടങ്ങേണ്ടത്. സില്‍വര്‍ ലൈനിനായി കുടിയിറക്കപ്പെടുന്നവരെ പാര്‍പ്പിക്കേണ്ട ഒരുസമയം ഇവിടെയും വന്നുചേരും. സില്‍വര്‍ ലൈന്‍ ആദ്യം തകര്‍ക്കാന്‍ പോകുന്നത് കെ.എസ്.ആര്‍.ടി.സിയെ ആണെന്നും അദ്ദേഹം പറഞ്ഞു.
വിശദപഠനം നടത്താതെയാണ് പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കിയതെന്നും പരിസ്ഥിതി വിഷയത്തില്‍ ഉപരിപ്ലവമായ പഠനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ജിയോളജിസ്‌റ്റ് ഡോ.സി.പി രാജേന്ദ്രന്‍ പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ കരിങ്കല്ല് അടക്കം അസംസ്‌കൃത വസ്തുക്കള്‍ എവിടെനിന്ന് കണ്ടെത്തുമെന്നും ബഫര്‍ സോണ്‍ സംബന്ധിച്ചും വ്യക്തതയില്ല. ബൃഹത്തായ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുക്കണം. പദ്ധതി പ്രദേശത്ത് വേലിയല്ല, മതില്‍തന്നെ പണിയേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡി.പി.ആറിലെ റിപ്പോര്‍ട്ടില്‍ കെ-റെയില്‍ കള്ളക്കണക്കുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്‍ അധ്യക്ഷ ഡോ.കെ.ജി താര പറഞ്ഞു. വാഹനാപകട നിരക്ക് കൂടുതലായതിനാലാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് പറയുന്നത്. മരണനിരക്ക് കുറക്കാന്‍ 64,000 കോടിയുടെ കടക്കാരാകേണ്ടതുണ്ടോയെന്നും അവര്‍ ചോദിച്ചു. മാധ്യമ പ്രവര്‍ത്തക എം.സുചിത്ര, സാമ്പത്തിക വിദഗ്ധന്‍ എം.കബീര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.സഹദേവന്‍, സാമൂഹിക ചിന്തകന്‍ പ്രഫ.ശിവപ്രസാദ് എന്നിവരും സംസാരിച്ചു