ന്യൂഡല്‍ഹി : ചെറുതും വലുതുമായ ബാങ്കുകൾ സ്ഥാപിക്കുന്നതിനായുള്ള, ബാങ്ക് ലൈസൻസിനായി അപേക്ഷിച്ച ആറ് സ്ഥാപനങ്ങളുടെ അപേക്ഷകള്‍ റിസര്‍വ് ബാങ്ക് തള്ളി. ഈ സ്ഥാപനങ്ങളുടെ അപേക്ഷകൾ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അപേക്ഷകൾ നിരസിച്ചതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
യുഎഇ എക്‌സ്‌ചേഞ്ച് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, റെപ്‌കോ ബാങ്ക്, ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, പങ്കജ് വൈഷ്, വി സോഫ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവെയുടെ അപേക്ഷകളാണ് ആർബിഐ തള്ളിയത്. മുൻ ഡെപ്യൂട്ടി ഗവർണർ ശ്യാമള ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സ്റ്റാൻഡിങ് എക്‌സ്‌റ്റേണൽ അഡൈ്വസറി കമ്മിറ്റിയാണ് സ്ഥാപനങ്ങളുടെ ഈ അപേക്ഷകൾ നിരസിക്കാൻ തീരുമാനിച്ചത്.
ബാങ്ക് രൂപീകരിക്കുന്നതിനായി ‘ഓണ്‍ ടാപ്പ്’ ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ആർബിഐക്ക് 11 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതിൽ ആറെണ്ണമാണ് റിസർവ് ബാങ്ക് ഇപ്പോൾ തള്ളിയിരിക്കുന്നത്. ബാക്കിയുള്ളവ പരിശോധിച്ച് വരികയാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. കോസ്മിയ ഫിനാൻഷ്യൽ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്, ടാലി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റ് എൻഡ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്, അഖിൽ കുമാർ ഗുപ്ത, ദ്വാര ക്ഷേത്രീയ ഗ്രാമിൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ അപേക്ഷകളാണ് പരിഗണനയിലുള്ളതെന്ന് ആർബിഐ അറിയിച്ചു.






























