തിരുവനന്തപുരം : സോളാര്‍ പീഡനക്കേസില്‍ സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തി. ഉമ്മന്‍ചാണ്ടിക്കെതിരായ കേസിലാണ് അന്വേഷണസംഘം പരാതിക്കാരിയുമായി തെളിവെടുപ്പിന് എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ആറു കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇതിന്റെ അന്വേഷണം നിര്‍ണയകമായ ഘട്ടത്തിലേക്ക് കടന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി.
ഹൈബി ഇഡന്‍ നേരത്തേ തങ്ങിയിരുന്ന എംഎല്‍എ ഹോസ്റ്റലിലും സിബിഐ സമാന തെളിവെടുപ്പ് നടത്തിയിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സിബിഐ എത്തുന്നത് ഇത് ആദ്യമായിരിക്കും. ഇരയുടെ പരാതി പ്രകാരം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും ഇവിടെവച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിന് എത്തിയത്. സ്ഥലം സന്ദര്‍ശിച്ചു മഹസര്‍ തയ്യാറാക്കുന്നതിനാണ് എത്തിയത്.
ക്രൈംബ്രാഞ്ചാണ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസുകള്‍ സിബിഐക്ക് വിട്ടു. ആറ് ഉദ്യോഗസ്ഥരാണ് ഓരോ കേസുകളും അന്വേഷിക്കുന്നത്. തെളിവെടുപ്പിനായി മുഖ്യമന്ത്രിയുടെ ഓഫിസിലും പൊതുഭരണ വകുപ്പിലും സിബിഐ നേരത്തേ കത്തുനല്‍കിയിരുന്നു. തുടര്‍ന്ന് അവധി ദിനമായ ഇന്ന് തെളിവെടുപ്പ് നടത്താമെന്ന് പൊതുഭരണ വകുപ്പ് സിബിഐയെ അറിയിച്ചു. മുഖ്യമന്ത്രിയും കുടുംബം ചികിത്സയ്ക്കായി അമേരിക്കയിലാണ്.