കോട്ടയം : ഡിവൈഎസ്പിയുടെയും പോലീസുകാരുടെയും ഗുണ്ടാ ബന്ധം പുറത്ത് കൊണ്ടുവന്ന എസ്പി ഡി ശില്പയെ തെറിപ്പിച്ചു. സംസ്ഥാനത്തിന്‍റെ പോലിസ് മേധാവി കുറ്റവാളികളുടെ പിണിയാളോ. കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട ബോസുമായി ചങ്ങാത്തമുണ്ടാക്കുകയും അയാള്‍ക്കായി കേസൊതുക്കുകയും മാസപ്പടി വാങ്ങുകയും ചെയ്ത ഡിവൈ.എസ്‌പിയെയും ഇന്‍സ്പെക്ടറെയും രണ്ട് പോലീസുകാരെയും കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ കോട്ടയം എസ്‌പി ഡി.ശില്‍പ്പയെ കോട്ടയത്തു നിന്ന് തെറിപ്പിച്ചു. കുറ്റക്കാരായ പോലീസുകാരെ സുരക്ഷിത ലാവണങ്ങളിലേക്ക് സ്ഥലംമാറ്റിയും രക്ഷപ്പെടുത്തി.
ചങ്ങനാശേരി ഡിവൈഎസ്‌പിയായിരുന്ന ശ്രീകുമാറിനെ അവിടെ നിന്ന് സ്ഥലംമാറ്റുകയും സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ എം.ജെ അരുണ്‍, എഎസ്‌ഐമാരായ പിഎന്‍ മനോജ്, അരുണ്‍ കുമാര്‍ എന്നിവരെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റുകയും മാത്രമാണ് ചെയ്തത്. ഇവരെയെല്ലാം സസ്പെന്‍ഡ് ചെയ്യണമെന്ന് ദക്ഷിണമേഖലാ ഐ.ജി പി.പ്രകാശ്, ഡി.ജി.പി അനില്‍കാന്തിന് നല്‍കിയ ശുപാര്‍ശ പൂഴ്‌ത്തുകയും ചെയ്തു. ഗുണ്ടാ ബന്ധം കണ്ടെത്തിയ എസ്‌പി ശില്‍പ്പയെ തിരുവനന്തപുരം റൂറലിലേക്കാണ് മാറ്റിയത്. ഭരണകക്ഷിയിലെ പ്രമുഖരെ കൂട്ടുപിടിച്ച് സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികളില്‍ നിന്ന് ഒഴിവാകാനുള്ള ശ്രീകുമാറിന്‍റെ ശ്രമം വിജയിക്കുകയായിരുന്നു.
ചങ്ങാനാശേരി ഡിവൈ.എസ്‌പി ആര്‍.ശ്രീകുമാറും, സൈബര്‍സെല്ലിലെ ഒരു സിഐയും കോട്ടയത്തെ രണ്ട് പോലീസുകാരും ഗുണ്ടകളുമായി വഴിവിട്ട ബന്ധമുണ്ടാക്കിയെന്നാണ് ശില്‍പ്പ കണ്ടെത്തിയത്. ശ്രീകുമാര്‍ നേരത്തേ കോട്ടയത്ത് ഡിവൈ.എസ്‌പിയായിരുന്നു. ഗുണ്ടാത്തലവന്‍ അരുണ്‍ ഗോപനില്‍ (ബോസ്) നിന്ന് മാസപ്പടി വാങ്ങി. പോലീസിന്‍റെ രഹസ്യനീക്കങ്ങള്‍ ഗുണ്ടകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ഒരു കേസില്‍ പിടികൂടിയപ്പോള്‍ ജാമ്യം ലഭിക്കാന്‍ ഒത്താശ ചെയ്തെന്നുമാണ് കോട്ടയം എസ്‌പിയുടെ സ്പെഷ്യല്‍ റിപ്പോര്‍ട്ട്.
അടുത്തിടെ ഒരു ഹണിട്രാപ്പ് കേസില്‍ പിടിയിലായപ്പോഴാണ് ഉന്നത പോലീസുദ്യോഗസ്ഥരുമായുള്ള ചങ്ങാത്തം പുറത്തായത്. തങ്ങളുമായുള്ള ചങ്ങാത്തം മറ്റ് പോലീസുകാരോട് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് തന്‍റെ അധികാര പരിധിയില്‍ അല്ലാതിരുന്നിട്ടും ഡിവൈ.എസ്‌പി ശ്രീകുമാര്‍ കോട്ടയത്തെത്തി ലോക്കപ്പില്‍ പൂട്ടിയിട്ടിരുന്ന ഗുണ്ടയെ ഭീഷണിപ്പെടുത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഒട്ടേറെ കേസുകളില്‍ ഈ സംഘം ഗുണ്ടയെ സഹായിച്ചിട്ടുണ്ടെന്നും പോലീസിന്‍റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും കണ്ടെത്തി.
കൊലപാതകം, മോഷണം, പിടിച്ചുപറിക്കല്‍, വധശ്രമം, ക്വട്ടേഷന്‍ എന്നിങ്ങനെ മുപ്പതോളം കേസുകളില്‍ പ്രതിയാണ് അരുണ്‍ഗോപന്‍(31). കോട്ടയം ഈസ്റ്റ് പോലീസ് ഒരു ഹണിട്രാപ്പ് കേസില്‍ ഇയാളെ പിടികൂടിയപ്പോഴാണ് ഡിവൈഎസ്‌പിയടക്കം ഉന്നതരുടെ പേരുപറഞ്ഞ് പോലീസുകാരെ വിരട്ടിയത്. ഒന്നരവര്‍ഷമായി ഒളിവിലിരുന്ന് കോട്ടയത്തെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ഇയാളെ മേയില്‍ കോട്ടയം എസ്‌പിയുടെ സ്‌ക്വാഡാണ് പിടികൂടിയത്. മയക്കുമരുന്ന് ഇടപാടുകള്‍, വാഹനതട്ടിപ്പ്, കൊള്ളപ്പലിശ കേസുകളുമുണ്ട്. മലബാറിലേക്ക് താവളം മാറ്റിയിരുന്നു. മഞ്ചേരിയിലെ ഒളിത്താവളത്തില്‍ നിന്നാണ് പിടിയിലായത്.
ശ്രീകുമാറിന് മദ്യ – ബ്ളേഡ് മാഫിയകളുമായി ബന്ധമുണ്ടെന്ന വിവരം സ്പെഷ്യല്‍ ബ്രാഞ്ച് പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായിരുന്നില്ല. ഭരണം മാറിയതോടെ കടുത്ത സി പി എം സഹയാത്രികനായി മാറിയ ശ്രീകുമാര്‍ പാര്‍ട്ടിയിലെ ഉന്നതരുമായി ഉണ്ടാക്കിയെടുത്ത അടുപ്പമാണ് ഇപ്പോള്‍ തുണയാകുന്നത്. അതേസമയം സ്ഥലം മാറ്റിയാലും ലോ ആന്‍ഡ് ഓര്‍ഡറില്‍ തന്നെയായിരിക്കുമെന്ന് ശ്രീകുമാര്‍ വീമ്പ് പറഞ്ഞ് നടക്കുന്നുണ്ട്.
കോട്ടയം ഡിവൈ.എസ്‌പിയായിരിക്കെ ശ്രീകുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആഭ്യന്തരവകുപ്പിന് നല്‍കിയ പരാതി പിന്‍വലിപ്പിക്കാനുള്ള സ്വാധീനം പോലും നേടിയെടുത്തിരുന്നു. ഗുണ്ടാ മാഫിയ ബന്ധത്തോടെ കോട്ടയത്തും പിന്നീട് ചങ്ങനാശേരിയിലും അഴിഞ്ഞാടാന്‍ ശ്രീകുമാറിന് അവസരമൊരുക്കിയതും രാഷ്ട്രീയ ബന്ധമാണ്. അരുണ്‍ ഗോപനുമായി സാമ്പത്തിക ഇടപാട് നടത്തിയത് ശ്രീകുമാര്‍ മാത്രമാണെന്നാണെന്നാണ് സൂചന. ബാക്കി മൂന്ന് പോലീസുകാരെ അരുണ്‍ ഗോപന്‍ ഫോണില്‍ വിളിച്ചിരുന്നതിന്‍റെ തെളിവുകളാണ് പുറത്തുവന്നത്.
എന്നാല്‍ അന്നത്തെ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവരും അരുണ്‍ ഗോപനുമായി ഫോണില്‍ സംസാരിച്ചെന്നാണ് സൂചന. അരുണ്‍ ഗോപന്‍റെ ശത്രു അലോട്ടി കഞ്ചാവ് കടത്തുന്നെന്ന വിവരം അറിയിക്കാനായി തങ്ങളെ വിളിച്ചെന്നാണ് ഇവരുടെ വിശദീകരണം. ഇവര്‍ ഒഴിഞ്ഞു മാറിയതോടെ ഈ കഞ്ചാവ് പിടികൂടാന്‍ മറ്റൊരു പോലീസ് സംഘമാണ് പിന്നീട് അരുണിന്‍റെ വാഹനത്തില്‍ ബംഗളൂരുവിലേക്ക് പോയത്. കേസിന്‍റെ ആവശ്യത്തിന് ഗുണ്ടയുടെ വാഹനം ഉപയോഗിക്കുന്നത് ഗുരുതര വീഴ്ചയാണെങ്കിലും ആ സംഭവവും മുക്കി.