കൊച്ചി : ശാരീരിക വൈകല്യമുള്ളവര്‍ക്ക് സംവരണം നല്‍കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കോളജുകളില്‍ അസി. പ്രഫസര്‍ നിയമനം നടത്തുന്നത് തടഞ്ഞ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
സംവരണ തത്വങ്ങള്‍ പാലിച്ച് നികത്തേണ്ട മുന്‍കാല ഒഴിവുകളുടെ വിവരങ്ങള്‍ ബോര്‍ഡ് സിംഗിള്‍ബെഞ്ചിന് നല്‍കാനും ഇതനുസരിച്ച് സിംഗിള്‍ ബെഞ്ച് ഹർജി പരിഗണിച്ചു തീര്‍പ്പാക്കാനുമാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.
നിയമന നടപടികള്‍ സ്റ്റേ ചെയ്തതിനെതിരെ ദേവസ്വം ബോര്‍ഡ് നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കോളജുകളിലെ അസി. പ്രഫസര്‍ നിയമനത്തില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് സംവരണം നല്‍കുന്നില്ലെന്നാരോപിച്ച് കൊട്ടാരക്കര സ്വദേശിയും ഉദ്യോഗാര്‍ഥിയുമായ ആര്‍. കിഷോര്‍ നല്‍കിയ ഹർജിയിലാണ് സിംഗിള്‍ബെഞ്ച് നിയമനങ്ങള്‍ സ്റ്റേ ചെയ്തത്. 70 ശതമാനത്തോളം കാഴ്ച വൈകല്യമുള്ള ഹർജിക്കാരന്‍ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമപ്രകാരമുള്ള സംവരണം നിഷേധിച്ചതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്.
ഹർജിയില്‍ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമവും സ്വകാര്യ എയ്ഡഡ് കോളജുകളില്‍ ഇവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവും പാലിച്ച് നിയമനം നടത്താന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. പിന്നീട് ഇതു പാലിക്കുന്നില്ലെന്ന് കണ്ട സിംഗിള്‍ ബെഞ്ച് നിയമന നടപടികള്‍ സ്റ്റേ ചെയ്തു. ബോര്‍ഡ് നടത്തിയ നിയമനങ്ങള്‍ ഹർജിയിലെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.
ആഗസ്റ്റ് 12 ലെ ഈ ഉത്തരവിനെതിരെയാണ് ബോര്‍ഡ് അപ്പീല്‍ നല്‍കിയത്. ഭാവിയിലെ നിയമനങ്ങളില്‍ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമവും ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും പാലിക്കുമെന്ന് ബോര്‍ഡ് വാദിച്ചു. എന്നാല്‍, നിയമനം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ നടപടി ശരിയാണെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.