തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും കമ്മീഷനുകളിലും നിയമനം നടത്തുമ്പോൾ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്ക് പ്രത്യേക പരിഗണനയും അർഹമായ പ്രാതിനിധ്യവും നൽകണമെന്ന് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ രാജേഷ് സഹദേവൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടി ഭരിക്കുന്ന ഈ അനുകൂല സാഹചര്യത്തിൽ താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരായ പ്രവർത്തകർക്ക് ഭരണത്തിൽ പങ്കാളിത്തവും പ്രതിനിധ്യവും നൽകേണ്ടത് സംഘടനയുടെ കെട്ടുറപ്പിന് അനിവാര്യമാണ്.
പാർട്ടിയിൽ പരമ്പരാഗതമായ സാമൂഹിക – പ്രാദേശിക സമവാക്യങ്ങൾ പാലിക്കുമ്പോൾ തന്നെ കേവലമായ സമുദായിക പരിഗണനകൾക്കപ്പുറം വ്യക്തമായ കോൺഗ്രസ് പശ്ചാത്തലവും പാർട്ടിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറും പ്രവർത്തന പാരമ്പര്യവും മുഖ്യ മാനദണ്ഡമാക്കുകയും വേണം. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും പാർട്ടിയെ താങ്ങി നിർത്തിയ യഥാർത്ഥ പ്രവർത്തകരെയാണ് ഇത്തരം പദവികളിലേക്ക് പരിഗണിക്കേണ്ടത്. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഭൂരിഭാഗം പാർട്ടി പ്രവർത്തകരും സാധാരണ സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്.
താഴേത്തട്ടിൽ സംഘടന വളർത്തുന്നതിനും ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്നതിനും വലിയ പ്രയാസങ്ങളാണ് ഇവർക്ക് നേരിടേണ്ടി വരുന്നത്. ഔദ്യോഗിക പദവികളിലൂടെയും ഭരണ പങ്കാളിത്തത്തിലൂടെയും ലഭിക്കുന്ന പിന്തുണ, ഇത്തരം പ്രവർത്തകരെ കൂടുതൽ ഊർജ്ജസ്വലമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനും സംഘടനയ്ക്ക് സാമൂഹികവുമായ മുന്നേറ്റവും കരുത്തു പകരുവാനും സഹായിക്കും. അതുകൊണ്ട് പ്രവർത്തന മികവും പാരമ്പര്യവുമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് മുൻഗണന നൽകി അടിയന്തിര നടപടികൾ പാർട്ടി നേതൃത്വത്തിന്റെയും സർക്കാരിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നതിന് മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും നിവേദനം സമർപ്പിക്കുമെന്ന് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ പറഞ്ഞു.






























