പത്തനംതിട്ട : നഗരത്തിലെ ഏറ്റവും ആകർഷകമായ പൊതു ഇടമായ പത്തനംതിട്ട ടൗൺ സ്ക്വയറിന്റെ പടികൾ ഓട നിര്‍മ്മാണത്തിന്റെ പേരില്‍ തകർത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ടി.കെ റോഡിൽ നിന്ന് ടൗൺ സ്ക്വയറിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പടികളാണ് തകർത്തത്. ജില്ലയുടെ പിതാവായ കെ.കെ നായരുടെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നതിനോട് ചേർന്ന ഭാഗവും പൊളിച്ച് നീക്കിയിട്ടുണ്ട്. സ്റ്റേജിനോട് ചേർന്നുള്ള ജസ്റ്റിസ് ഫാത്തിമ ബീവി സ്മാരക ഗേറ്റിലൂടെ മാത്രമേ ഇനി പൊതുജനങ്ങള്‍ക്ക് പ്രവേശനം സാധ്യമാകൂ. അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലം പത്തനംതിട്ട ടൗൺ സ്ക്വയറും നാശത്തിലേക്ക് എത്തുമോ എന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍.
ഓട നിര്‍മ്മാണത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗൺ സ്ക്വയറിന്റെ പടികള്‍ പൊളിക്കുമ്പോള്‍ നഗരസഭാ കൗൺസിലിനെ അറിയിക്കുകയോ മുൻകൂർ അനുമതി തേടുകയോ ചെയ്തിട്ടില്ല. പൊളിക്കുന്ന ഭാഗം പുനർ നിർമ്മിക്കാൻ നഗരസഭയുമായി കരാറിൽ ഏർപ്പെടാതെ നടത്തിയ ഈ കയ്യേറ്റത്തിനെതിരെ ഭരണസമിതി ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിനെതിരെ എൽ.ഡി.എഫ് നഗരത്തിൽ പ്രതിഷേധയോഗം നടത്തി. മുൻ നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ആസ്തികൾ പോലും ഏതൊരാൾക്കും കയ്യേറാനോ നശിപ്പിക്കാനോ കഴിയും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
നഗരവികസനത്തിന് പുതിയ മുഖം നൽകിയ മുൻ ഭരണസമിതി പടുത്തുയർത്തിയതെല്ലാം പുതിയ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം തകരുകയാണ്. നിലവിലുള്ള ആസ്ഥികൾ സംരക്ഷിക്കുന്നതിന് ഭരണസമിതി ആർജ്ജവം കാട്ടണമെന്നും അഡ്വ. ടി.സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭയിലെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. പാർലമെന്ററി പാർട്ടി സെക്രട്ടറി വി.ആർ ജോൺസൺ, വിദ്യാഭ്യാസ കലാ-കായിക കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ കെ.മാത്യൂ, ബിജിമോൾ മാത്യു, അനില അനിൽ, എം.എൻ വിജയരാജൻ, അജിൻ വർഗ്ഗീസ്, മഞ്ജു പ്രദീപ്, ജോജി ശാമുവേൽ, അൻസിൽ അഹമ്മദ്, അമ്മിണി പി.ഡി., ഷൈനി അഷ്റഫ്, കൊച്ചുറാണി ശ്യാംരാജ്, മുണ്ടു കോട്ടയ്ക്കൽ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.





























