തിരുവനന്തപുരം : ഓക്സിജൻ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി സർക്കാർ. കരിഞ്ചന്തയില്‍ ഓക്സിജൻ സിലിണ്ടർ വിൽപ്പന, കണക്കിൽപ്പെടാതെയുള്ള വിൽപ്പന, വിലകൂട്ടി വിൽപ്പന എന്നിവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി.
നിറഞ്ഞതോ ഒഴിഞ്ഞതോ ആയ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ പൂഴ്ത്തിവെയ്ക്കാൻ അനുവദിക്കില്ല. ഉപയോഗിച്ചശേഷം സിലിണ്ടറുകൾ വേഗം മടക്കി നൽകണം. പുഴ്ത്തിവെയ്ക്കാനോ കൃത്രിമ ക്ഷാമം ഉണ്ടാക്കാനോ അനുവദിക്കില്ല. നൈട്രജൻ, ഹീലിയം സിലിണ്ടറുകൾ ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന വ്യക്തികൾക്കു കൈമാറണം. ഇതിനെ മെഡിക്കൽ ഉപയോഗത്തിനായി പരിവർത്തനം ചെയ്യും.
സിലിണ്ടറുകൾ സപ്ലൈ ചെയ്യുന്നവരും ഉപയോഗിക്കുന്ന സ്ഥാപനങ്ങളും ഓക്സിജന്റെ സ്റ്റോക്ക് സർക്കാരിനെ കൃത്യമായി അറിയിക്കണം. കളക്ടർമാർ നിയോഗിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ ഓക്സിജൻ സംഭരണ കേന്ദ്രങ്ങളിലും വിതരണ കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തും. മെഡിക്കൽ ഓക്സിജൻ നീക്കത്തിന് ഗ്രീൻ കോറിഡോർ സംവിധാനമൊരുക്കും.