മലപ്പുറം : നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉത്തരവിറക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായാണ് ബി.എൻ.എസ്.എസ്. സെക്ഷൻ 163 പ്രകാരമുള്ള ഈ നടപടി. ഉത്തരവ് പ്രകാരം ജില്ലയിൽ ആയുധങ്ങൾ കൈവശം വെക്കുന്നതിനും കൊണ്ടുനടക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തോക്കുകൾ, കുന്തം, വാൾ, ലാത്തികൾ തുടങ്ങിയവ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാൻ അനുവാദമില്ല. നിലവിൽ ലൈസൻസുള്ള ആയുധങ്ങൾ കൈവശമുള്ളവർ ജില്ലാ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ പരിശോധനയ്ക്ക് ഹാജരാക്കണം. സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തുന്നവ പിടിച്ചെടുക്കുമെന്നും കളക്ടർ അറിയിച്ചു.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 പ്രകാരം നിയമനടപടികൾ സ്വീകരിക്കും. ബാങ്ക് സെക്യൂരിറ്റി ജീവനക്കാർ, നാഷണൽ റൈഫിൾ അസോസിയേഷനിലെ കായിക താരങ്ങൾ, ആചാരപരമായ ആവശ്യങ്ങൾക്കായി ആയുധം ഉപയോഗിക്കുന്ന സമുദായങ്ങൾ എന്നിവർക്ക് നിബന്ധനകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ പ്രത്യേക അനുമതി പത്രം വാങ്ങിയിരിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കളക്ടർ നിർദ്ദേശിച്ചു. വീടുകൾക്ക് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിംഗോ പാടില്ല. കെട്ടിട ഉടമയുടെ മുൻകൂർ അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ കൊടിതോരണങ്ങളോ പോസ്റ്ററുകളോ സ്ഥാപിക്കാൻ അനുവാദമില്ല. സർക്കാർ, പൊതു-സ്വകാര്യ ഇടങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസൗകര്യങ്ങളോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയുമെന്നും ഉത്തരവിൽ പറയുന്നു.





























