യുക്രൈൻ : യുക്രൈനിലെ ഇന്ത്യൻ എംബസിക്കെതിരെ പ്രതികരിച്ച് വെടിയേറ്റ വിദ്യാർത്ഥി ഹർജോത് സിംഗ്. ഇന്ത്യൻ എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് വിദ്യാർത്ഥി ആരോപിച്ചു. തനിക്ക് നേരെ ആക്രമണമുണ്ടായത് കഴിഞ്ഞമാസം 27 നാണ്. നിരവധി തവണ വെടിവെച്ചു. തനിക്ക് ലഭിച്ചത് രണ്ടാം ജന്മമാണ്. ഇനിയെങ്കിലും രക്ഷിക്കാൻ എംബസി തയാറാകണമെന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടു. മരിച്ചതിന് ശേഷം വിമാനം അയച്ചിട്ട് കാര്യമില്ലെന്നും ഹർജോത് സിംഗ് പറഞ്ഞു.
റഷ്യന്‍ ആക്രമണം രൂക്ഷമായ കീവില്‍നിന്നും രക്ഷപ്പെടുന്നതിന്നിടയിലാണ് ഹര്‍ജോത് സിംഗിന് വെടിയേൽക്കുന്നത്. അടിയന്തിര സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്റെ കാലുകളില്‍ മുറിവേറ്റതുകൊണ്ട് നടക്കാനാവില്ല. കീവില്‍നിന്നും ലെവിവിലെത്താന്‍ സഹായം വേണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നയതന്ത്രകാര്യാലയം നല്‍കിയത്. യുക്രെയ്നില്‍ കുടുങ്ങിയ നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോഴും പലയിടത്തും വീടുകളില്‍ അടച്ചിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ഭീതിയില്‍ കഴിയുകയാണ് അവരെന്നും ഹർജോത് സിംഗ് പ്രതികരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി നവീന്‍ എസ്.ജി ആണ് (21) യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് നവീന്‍. ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത്. ഈ വിയോഗ വാര്‍ത്ത ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രാജ്യം മുക്തിനേടും മുന്‍പേയാണ് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കൂടി വെടിയേറ്റുവെന്ന വാര്‍ത്ത പുറത്ത് വന്നത്.






























