പത്തനംതിട്ട : കേരളത്തിലെ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24, 25 വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം 2022 ഏപ്രിൽ 30 വരെ പുനക്രമികരിച്ച് ലേബർ കമ്മീഷണർ ഉത്തരവായി.
പകൽ സമയം വെയിലത്ത് ജോലി ചെയുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലും പുനക്രമികരിച്ചു. എല്ലാ തൊഴിൽ ഉടമകളും കരാറുകരും സമയക്രമം പുനക്രമികരിക്കണം എന്ന് ജില്ലാ ലേബർ ഓഫീസർ പി.എം.ഫിറോസ് അറിയിച്ചു






























