ചെങ്ങന്നൂർ: റോഡിൽ നിന്ന യുവാവിനെ അകാരണമായി മർദ്ദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവൻവണ്ടൂർ ചന്ദ്രത്ത് വീട്ടിൽ നിതിൻ പി.മാത്യു (30)വിനെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെ തിരുവൻവണ്ടൂർ കള്ളിക്കാട്ടുപടിയിൽ നിൽക്കുകയായിരുന്ന തിരുവൻവണ്ടൂർ ഇലവുംപറമ്പിൽ ഷിക്കു കുര്യാക്കോസിനെ(29) ആണ് ഇയാൾ ആക്രമിച്ചത്. ഷിക്കുവിൻ്റെ സുഹൃത്ത് വിപിൻ എന്ന ആളിനെ തിരക്കി സ്കോർപിയോ കാറിൽ സ്ഥലത്തു ചെന്ന നിതിൻ തൻ്റെ കൈവശം വച്ചിരുന്ന സൈക്കിൾ ചെയിൻ ഉപയോഗിച്ച് ഷിക്കുവിൻ്റ തലയിലും നെഞ്ചിലും അടിക്കുകയും കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് കേസ്.
തുടർന്ന് കാറിൽ കയറി രക്ഷപെടാൻ ശ്രമിച്ച പ്രതി റോഡിൽ കിടന്ന ആംബുലൻസ് മാറ്റാൻ ആവശ്യപെട്ട് ഡ്രൈവറുമായി വാക്കേറ്റമുണ്ടാവുകയും അയാളെ മർദ്ദിക്കുകയും ചെയ്തു. പിന്നീട് കാറിൽ കടന്നുകളഞ്ഞ ഇയാളെ ചെങ്ങന്നൂർ സിഐ എ.സി വിപിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. നിതിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.





























