മല്ലപ്പള്ളി : സമഗ്ര ശുദ്ധജലവിതരണപദ്ധതി നിർമാണം 6 വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്ത നിലയില്‍. ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ സമഗ്ര ശുദ്ധജലവിതരണപദ്ധതി നിർമാണം 6 വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. ആദ്യഘട്ടത്തിൽ 6.78 കോടി ചെലവഴിച്ച് ആനിക്കാട് പഞ്ചായത്തിൽ മണിമലയാറ്റിലെ കോഴിമണ്ണിൽകടവിൽ കിണറും പുളിക്കാമലയിൽ 100 ലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാവുന്ന സംഭരണിയും പൂർത്തിയായി. 2016 ഫെബ്രുവരി 5ന് അന്നത്തെ ജലസേചനമന്ത്രി പി.ജെ. ജോസഫായിരുന്നു സമഗ്ര ശുദ്ധജലവിതരണപദ്ധതി നിർമാണോദ്ഘാടനം ചെയ്തത്.
രണ്ടാം ഘട്ട പ്രവൃത്തികൾ 2019 ഓഗസ്റ്റ് 2ന് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന കെ. കൃഷ്ണൻകുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. 2017 മാർച്ചിൽ 24 കോടി രൂപ സംസ്ഥാന പദ്ധതിയിൽനിന്ന് അനുവദിച്ചാണ് നിർമാണം നടത്തിയത്. ഇതില്‍ പുളിക്കാമല, കാവുങ്കഴമല, കാട്ടാമല, വായ്പൂര് തൃച്ചേർപ്പുറം, നാരകത്താനി, പൊന്നിരിക്കുംപാറ എന്നിവിടങ്ങളിൽ പുതിയ ജലസംഭരണികളും നിർമിച്ചു. പരയ്ക്കത്താനം, കൈപ്പറ്റ, കാരിക്കാമല, ഹനുമാൻകുന്ന് എന്നിവിടങ്ങളിലെ സംഭരണികൾ നവീകരിക്കുകയും ചെയ്തു.
മണിമലയാറ്റിലെ കോഴിമണ്ണിൽകടവിൽനിന്ന് പുളിക്കാമലയിലെ ശുദ്ധീകരണശാലയിലേക്ക് 200 മുതൽ 400 എംഎം വരെ വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ചുവെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയായില്ല. ജൽജീവൻ പദ്ധതിയിൽ വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതും വൈകുകയാണ്. 2023 മാർച്ച് 31ന് മുൻപ് 3 പഞ്ചായത്തുകളിലും ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ കഴിയുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 3 മാസം ശേഷിച്ചിരിക്കെ പണികൾ പൂർത്തിയാക്കാൻ കഴിയുമോയെന്ന സംശയവും നിലവിലുണ്ട്.






























