റാന്നി: കാട്ടാന ശല്യം അതിരൂക്ഷമായ വടശ്ശേരിക്കര പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ആനയെ തുരത്താന്‍ നടപടിയുമായി വനംവകുപ്പ്. കുമ്പളത്താമൻ, മണപ്പാട്ട് പടി, ബാലവാടി, വാവോലിക്കണ്ടം ആശുപത്രിപ്പടി, നെല്ലിപ്പാറ, തെക്കുമല, ഒളികല്ല്, ബൗണ്ടറി, ചെമ്പരത്തിമൂട്, മണിയാർ, അഞ്ചു മുക്ക്, കൊടുമുടി, പടയണി പാറ, അരീക്കക്കാവ്, എന്നിവിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താനാണ് വനംവകുപ്പ് നടപടികള്‍ സ്വീകരിക്കുന്നത്. റാന്നി എം.എൽ.എ പ്രമോദ് നാരായൺന്റെ നിർദ്ദേശാനുസരണം, ഡി.എഫ്.ഓയുടെ നേതൃത്വത്തിൽ ആർ ആർ ടി സംഘം പ്രദേശത്ത് എത്തിച്ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
വിവിധ സംഘങ്ങളായി തിരിഞ്ഞ് സംഘം ആനയെ ഉൾവനത്തിലേക്ക് തുരത്താൻ ആവശ്യമായ നടപടികൾ ആരംഭിച്ചു. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ദൗത്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, വടശേരിക്കര പഞ്ചായത്ത് പ്രസിഡണ്ട് ലതാ മോഹൻ, വൈസ് പ്രസിഡന്റെ ഒ.എൻ. യെശോദരൻ, ബ്ലോക്ക് മെമ്പർ കോമളo അനിരുദ്ധൻ, തെക്കുംമല വാർഡ് മെമ്പർ കെ കെ രാജീവ്, കുമ്പളത്താമൺ വാർഡ് മെമ്പർ രാധാ സുന്ദർസിംഗ് തുടങ്ങിയവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.





























