തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ജാമ്യം കിട്ടിയ ഒൻപതാം പ്രതി ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചു. 27 ദിവസം കസ്റ്റഡിയിലുണ്ടായിട്ടും ഒൻപതാം പ്രതിയെ എന്ത് കൊണ്ട് കസ്റ്റഡിയിൽ ചോദിച്ചില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ഗീനകുമാരി ഒത്തുകളിച്ചെന്ന ആരോപണമുണ്ടെങ്കിൽ സർക്കാരിന് നടപടിയെടുക്കാം. എന്നാൽ ഈ ഘട്ടത്തിൽ ഹർജിയിൽ സർക്കാർ എതിർകക്ഷിയാക്കിയ ഗീനാകുമാരിക്ക് നോട്ടീസ് അയക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
ആക്രമണത്തിൽ ആർക്കെല്ലാം പരിക്കേറ്റെന്നും ഇവരുടെ മെഡിക്കൽ രേഖയടക്കം ഹാജരാക്കുന്നുണ്ടോ എന്നും സർക്കാരിനോട് ഇന്ന് കോടതി ചോദിച്ചു. ഒന്നരമണിക്കൂറിൽ മൂന്നൂറോളം പേരാണ് സ്ഥലത്ത് ഒത്ത് കൂടിയത് ഇതിൽ ഗൂഡാലോചന ഉണ്ടെന്നും സംഘടിതമായ ആക്രമണമാണ് നടന്നതെന്നും സർക്കാർ വാദിച്ചു. എന്നാൽ സംഘടതിമായ ആക്രമണമെന്ന് പറയാൻ കഴിയില്ലെന്ന് കോടതി സർക്കാരിനോട് പറഞ്ഞു. കേരളത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന അസാധാരണ സംഭവമാണ് തിരുവനന്തപുരത്ത് നടന്നതെന്നും സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇത് നടന്നതെന്നുമാണ് ഇഡി വാദിച്ചത്. ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെയും സർക്കാരിന്റെ ഹർജി വരുന്ന 13ന് വീണ്ടും പരിഗണിക്കും.






























