ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവിൽ കോഡിനായി രംഗത്ത് എത്തി സുപ്രിംകോടതി. മുസ്‌ലിം സ്ത്രീകൾക്ക് അനന്തരാവകാശത്തിൽ തുല്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന നിര്‍ദേശം സുപ്രിംകോടതി മുന്നോട്ടുവെച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വ്യക്തിനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന് വാദത്തിനിടെ ബെഞ്ച് ചോദിച്ചു.
വ്യക്തിനിയമങ്ങൾ അസാധുവാക്കി ഒരു ശൂന്യത സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്, അത് നിയമനിർമ്മാണ സഭയുടെ വിവേകത്തിന് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നും ഏക സിവിൽ കോഡിനായി സഭയ്ക്ക് ഒരു നിയമം കൊണ്ടുവരാൻ സാധിക്കുമെന്നും ജസ്റ്റിസ് ബാഗ്ച്ചി പറഞ്ഞു. ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ഈ കോടതി ഇതിനകം ശിപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ബാഗ്ചിയുടെ അഭിപ്രായത്തെ പിന്തുണച്ച ചീഫ് ജസ്റ്റിസ്, ഏക സിവിൽ കോഡാണ് ഇതിനുള്ള ഉത്തരമെന്നും വ്യക്തമാക്കി. വ്യക്തിനിയമങ്ങളെ ഭരണഘടനാപരമായ പരിശോധനകൾക്ക് വിധേയമാക്കാൻ കഴിയില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ‘നരസു അപ്പ മാലി’ വിധിന്യായത്തെയും ജസ്റ്റിസ് ബാഗ്ചി പരാമർശിച്ചു.






























