ന്യൂഡൽഹി : വീട്ടമ്മമാർ രാഷ്ട്ര നിർമ്മാതക്കളെന്ന് സുപ്രീംകോടതി. വീട്ടു ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മാസ വരുമാനം 30,000 രൂപയായി അനുമാനിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. വാഹനാപകടക്കേസിൽ ഭാര്യയെ നഷ്ടപ്പെട്ടതിന് ഭർത്താവിന് അധിക നഷ്ടപരിഹാരം നൽകിക്കൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. ഓരോ വ്യക്തിയുടെയും അതുവഴി രാഷ്ട്രത്തിന്റെയും വളർച്ചയിൽ വീട്ടമ്മാർ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ അർഹിക്കുന്ന പ്രതിഫലം ലഭിക്കാറില്ലെന്നും കോടതി നിരീക്ഷിച്ചു.
വീട്ടമ്മ എന്ന വാക്ക് ഭാവിയിൽ രാഷ്ട്ര നിർമ്മാതാവ് എന്നാകും അറിയപ്പെടുകയെന്നും കോടതി പറഞ്ഞു. 2001 നവംബർ 25ന് പഞ്ചാബിൽ ഒരു സ്ത്രീ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അതേസമയം വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ കാലതാമസം നേരിടുന്നതിലും കോടതി ആശങ്കയറിയിച്ചു.





























